രാഹുല്‍ ഗാന്ധി എത്തുന്ന ദിവസം തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്റെ വീട്ടില്‍ ആദായ നികുതി റെയ്ഡ്; കര്‍ണാടകയില്‍ മലയാളിയായ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ്; വേട്ട തുടര്‍ന്ന് കേന്ദ്രം

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ്. തമിഴ്‌നാട് പിസിസി അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ എത്തുന്ന ദിവസം നോക്കിയാണ് റെയ്ഡ എന്നത് ശ്രദ്ധേയമാണ്. റെയ്ഡ് ആസൂത്രിതമാണെന്ന് തമിഴ്‌നാട് പിസിസി അധ്യക്ഷന്‍ സെല്‍വപെരുന്തഗൈ ആരോപിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മലയാളിയുമായ എന്‍എ ഹാരിസ് എംഎല്‍എയുടെ വീട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. ഹാരിസിന്റെ മക്കളായ മുഹമ്മദ് ഹാരിസ് നാലാപ്പാട്, ഒമര്‍ ഫാറൂഖ് നാലാപ്പാട് എന്നിവരുടെ വീടുകളടക്കം കര്‍ണാടകയിലെ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്. അനധികൃത ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇഡി പറയുന്നത്. ആറു വര്‍ഷം മുന്‍പ് നടന്ന നാലര കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ പരിശോധന. അനധികൃത ഇടപാട് നടത്തിയ ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീകിയുമായി ഹാരിസിന്റെ മക്കള്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഇരുവര്‍ക്കും ഈ ഇടപാടുകളുടെ ആദായം ലഭിച്ചെന്നും ആരോപിച്ചാണ് കേന്ദ്ര ഏജന്‍സി നടപടി.

കാസര്‍കോട് സ്വദേശിയായ എന്‍.എ.ഹാരിസ് ബെംഗളൂരു ശാന്തിനഗര്‍ എംഎല്‍എയാണ്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഹാരിസ്. കര്‍ണാടക പൊലീസിന്റെ സിഐഡി വിഭാഗമാണ് നാലരക്കോടിയുടെ ഇടപാട് അന്വേഷിച്ചത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ കാവലിലാണ് പരിശോധന നടക്കുന്നത്. രാവിലെ 6 മണിക്ക് തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്കും തുടരുകയാണ്. മുന്‍ കേന്ദ്രമന്ത്രിയുടെ പേരക്കുട്ടിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന കെ റഹ്മാന്‍ഖാന്റെ പേരക്കുട്ടി അഖീബ് ഖാന്റെ വീട്ടിലാണ് പരിശോധന . ബിറ്റ്‌കോയിന്‍ ഇടപാടുകളുടെ ഗുണം അഖീബ് ഖാന് ലഭിച്ചെന്നാണ് ഇഡി ആരോപണം.

പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് നേര്‍ക്ക് ഇഡി അന്വേഷമവും കുറ്റപത്രം വൈകിപ്പിച്ച് കുറേ നാള്‍ ജയിലിലടക്കുന്നതും പിന്നീട് കേസ് കോടതിയിലെത്തുമ്പോള്‍ ഒന്നുമല്ലാതാവുന്നതു മോദി സര്‍ക്കാര് ഭരണത്തില്‍ തുടര്‍കഥയാണ്. അഴിമതി കേസില്‍ പെട്ടവര്‍ ബിജെപി അംഗത്വം എടുക്കുമ്പോള്‍ കേസുകള്‍ ഇല്ലാതാവുന്നതും രാജ്യത്ത് പുതുമയില്ലാതായി മാറിക്കഴിഞ്ഞു.