മേശപ്പുറത്ത് കയറിയത് തെറ്റാണെന്ന് പറയുന്നവരോട്, തന്റെ നാടിന്റെ അഭിമാനം കാക്കാന്‍ ഇതിനേക്കാള്‍ പൊക്കത്തിലും കയറുമെന്ന് മന്ത്രി കെ രാജന്‍; 'ചൂരല്‍മലക്കാര്‍ക്ക് താന്‍ മന്ത്രിയല്ല വീട്ടുകാരന്‍'

ചൂരല്‍മലക്കാര്‍ക്ക് താന്‍ മന്ത്രിയല്ലെന്നും വീട്ടുകാരനായിട്ടുള്ള ആളാണെന്നും റവന്യൂമന്ത്രി കെ രാജന്‍. വയനാട് ടൗണ്‍ ഷിപ്പിലെ വീട്ടില്‍പോയി വിള്ളലുണ്ടായെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തംനിലയ്ക്ക് പരിശോധിച്ചതില്‍ വിശദീകരണവുമായാണ് റവന്യൂമന്ത്രി കെ. രാജന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ചൂരല്‍മലക്കാര്‍ക്ക് താന്‍ മന്ത്രിയല്ലെന്നും വീട്ടുകാരനായിട്ടുള്ള ആളാണെന്നും എന്റെ വീട്ടുകാര്‍ക്ക് അങ്ങനെ ഒരു വീട് ഏല്‍പിക്കുമ്പോള്‍ വിള്ളലുണ്ട് എന്ന ചെറിയ ആശങ്ക പോലും നിലനില്‍ക്കാന്‍ പാടില്ലെന്ന് തനിക്കുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. താന്‍ മേശപ്പുറത്ത് കയറിയത് തെറ്റാണെന്ന് പറയുന്നവരോട്, എന്റെ നാടിന്റെ അഭിമാനം കാക്കാന്‍ ഇതിനേക്കാള്‍ പൊക്കത്തിലും കയറും എന്നാണ് പറയാനുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അപകടകരമായ വിധത്തിലുള്ള പ്രചരണം നടക്കുന്ന സമയത്ത് വിഷയത്തില്‍ പ്രതികരിക്കണമെന്ന് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിശദാംശങ്ങള്‍ നേരിട്ടറിയാതെ ലഭ്യമായ വിവരങ്ങള്‍വെച്ച് പ്രതികരിക്കുന്നത് ശരിയല്ല എന്നുള്ളതുകൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പിലേക്ക് പോയതെന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു.

താപനിലയിലുണ്ടാകുന്ന വ്യത്യാസംമൂലം നിര്‍മാണവേളയിലുണ്ടാകാവുന്ന ഷ്രിങ്കേജ് ആണ് അവിടെയുണ്ടായതെന്നാണ് ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ അറിയിച്ചത്. ക്രാക്ക് എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ ആളുകള്‍ മനസ്സിലാക്കുന്നത് അത് സ്ട്രക്ചറല്‍ ക്രാക്ക് എന്നാണ്. എന്നാല്‍, അത് അത്തരത്തിലുള്ളതല്ല എന്ന് അന്ന് അവിടെ ചെന്ന് പരിശോധിച്ചപ്പോള്‍ എന്‍ജിനീയര്‍മാര്‍ ഉറപ്പുനല്‍കുകയും വീടിന്റെ ഉറപ്പിനെ ബാധിക്കില്ലെന്ന് പറയുകയും ചെയ്തു. ആ ഘട്ടത്തിലാണ് വീടിനുള്ളിലേക്ക് പോയത്. അവിടെ വീടിനുള്ളില്‍ പെന്‍സിലുകൊണ്ട് അടയാളപ്പെടുത്തിയതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ പെന്‍സില്‍ കൊണ്ട് തന്നെ അടയാളപ്പെടുത്തിയത് ആണോ എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് നോക്കിയത്.

മഴയില്‍ ചോര്‍ന്നൊലിച്ചതായിരുന്നില്ല അതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാട്ടര്‍ പോണ്ടിങ് ടെസ്റ്റിന്റെ ഭാഗമായി 24 മണിക്കൂര്‍ വെള്ളം നിറച്ച് നടത്തിയ ടെസ്റ്റിന്റെ ഭാഗമായുണ്ടായതാണ് അത്. കെട്ടിടം പൂര്‍ത്തീകരിച്ചാല്‍ നേരിട്ട് കൈമാറുകയല്ല ചെയ്യുന്നതെന്നും കെട്ടിടത്തിന്റെ കരാര്‍ കമ്പനിയുടെ എന്‍ജിനീയര്‍മാര്‍ പരിശോധന നടത്തിയതിന് ശേഷം കിഫ്‌കോണിന്റെ എന്‍ജിനീയര്‍മാരും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി കരാര്‍ കമ്പനിയുടെ എന്‍ജിനീയര്‍മാരും കിഫ്‌കോണിന്റെ എന്‍ജിനീയര്‍മാരും വീട് ആര്‍ക്കാണോ ലഭിച്ചിട്ടുള്ളത് അവരെയും ചേര്‍ത്ത് അവിടെ പരിശോധന നടത്തിയ ശേഷമാണ് കൈമാറ്റമെന്നും മന്ത്രി വ്യക്തമാക്കി.

വീട് കൈമാറിക്കഴിഞ്ഞാണ് പ്രശ്‌നമുണ്ടാകുന്നതെങ്കില്‍ അഞ്ചുവര്‍ഷത്തേക്ക് സിവില്‍ വര്‍ക്കില്‍ കരാറുകമ്പനി ഡിഫക്ട് ലയബിലിറ്റി പ്രകാരം അഞ്ചുവര്‍ഷം വാറന്റി നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ദന്തഗോപുരങ്ങളിലിരുന്ന് നിയന്ത്രിക്കുന്ന രീതി നേരത്തെയും ഞങ്ങള്‍ക്കില്ലെന്നും സിപിഐ നേതാവ് വ്യക്തമാക്കി. വിള്ളലുണ്ടെന്ന ആരോപണമുയര്‍ന്ന വീടിന്റെ ഉടമയായ നൗഫലിനെ സാമൂഹികമാധ്യമങ്ങളിലൂടെയോ അല്ലാതെയോ ആക്രമിക്കുന്ന ഒരു പണിക്കും ആരും മുതിരരുതെന്നും റവന്യുമന്ത്രി താക്കീത് നല്‍കി.

നൗഫല്‍ ദുരന്തബാധിതനായ മനുഷ്യനാണ്. അയാള്‍ വികാരപരമായി എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അദ്ദേഹത്തെ ആക്രമിക്കുന്ന ഒരുപണിയും ചെയ്യരുത്. ‘കൂലിപ്പണിക്കാരന്‍ രാജന്‍, തൃശ്ശൂരില്‍നിന്നൊരു പണിക്കാരനെ കിട്ടി വാര്‍ക്കപ്പണിക്ക്’ എന്നൊക്കെ കേള്‍ക്കേണ്ടിവന്നു. കൂലിപ്പണിക്കാരന്‍ രാജന്‍ എന്ന് കേള്‍ക്കേണ്ടിവരുമ്പോള്‍ ആത്മാഭിമാനം വര്‍ധിക്കുന്നതല്ലാതെ ഒരു തരി പോലും അത് കുറഞ്ഞിട്ടില്ല. മന്ത്രിയായി അഞ്ചുവര്‍ഷം കഴിഞ്ഞ് പാര്‍ട്ടി ഓഫീസിലേക്ക് കയറിവരുമ്പോള്‍ മുതലാളി രാജന്‍ എന്ന് കേട്ടില്ലല്ലോയെന്നും കെ രാജന്‍ പറഞ്ഞു.

വയനാട് ടൗണ്‍ഷിപ്പില്‍ വീടുകള്‍ നിര്‍മിക്കുമ്പോള്‍ വാട്ടര്‍ പോണ്ടിങ് ടെസ്റ്റ് നടത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. വ്യത്യസ്ത കാലാവസ്ഥകളില്‍ എങ്ങനെ ആയിരിക്കും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉറപ്പ് എന്നറിയാന്‍ വേണ്ടിയാണ് വാട്ടര്‍ പോണ്ടിങ് ടെസ്റ്റ് നടത്താന്‍ നിശ്ചയിച്ചത്. നിര്‍മിക്കപ്പെട്ട വീടിന്റെ ടെറസില്‍ 24 മണിക്കൂര്‍ വെള്ളം കെട്ടിനിര്‍ത്തുന്നതാണ് വാട്ടര്‍ പോണ്ടിങ് ടെസ്റ്റ്. ടെറസില്‍നിന്ന് വെള്ളം ഏതെങ്കിലും ഭാഗത്തേക്ക് ലീക്ക് ആയി പോകുന്നുണ്ട് എന്ന് കണ്ടാല്‍ അത് രേഖപ്പെടുത്തി, അതിന് മുകളിലുള്ള ടെറസിന്റെ ഭാഗത്ത് സാങ്കേതികമായ ഭാഷയില്‍ പറഞ്ഞാല്‍ അപോക്‌സി ട്രീറ്റ്‌മെന്റ് നടത്തും. വെള്ളം ലീക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അവിടെ വീണ്ടും 24 മണിക്കൂര്‍ വെള്ളം കെട്ടി നിര്‍ത്തും. വെള്ളം കിനിഞ്ഞിറങ്ങുന്നില്ലെന്ന് ഉറപ്പാക്കിയാല്‍ വാട്ടര്‍ പ്രൂഫിങ് നടത്തും. വാട്ടര്‍ പ്രൂഫിങ് നടത്തിയ ശേഷം അതിന് മുകളില്‍ രണ്ടുമുതല്‍ ഏഴ് സെമി വരെ കനത്തില്‍ സ്‌ക്രീഡ് കോണ്‍ക്രീറ്റിങ് നടത്തും. പിന്നീട് ഒരു ചോര്‍ച്ചയും ബലക്ഷയവും ഉണ്ടാകില്ല. ഉന്നത സാങ്കേതികവിദഗ്ധരുടെ അഭിപ്രായപ്രകാരം തീരുമാനിച്ച കാര്യമാണിതെന്നും മന്ത്രി പറഞ്ഞു.