ഭൂട്ടാൻ വാഹന കള്ളക്കടത്ത്: കോടികളുടെ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്തിയത് 15,000ത്തിലധികം വാഹനങ്ങള്‍

ഭൂട്ടാൻ വഴിയുള്ള വാഹനകള്ളക്കടത്തിൽ വ്യാജ രജിസ്‌ട്രേഷനിലൂടെ 15,000 വാഹനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കസ്റ്റംസ് കണ്ടെത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. സൂപ്പർ കാറുകളും, ബൈക്കുകളുമടക്കം കടത്തിയത് വഴി കോടികളുടെ നികുതിവെട്ടിച്ചു.

സെലിബ്രിറ്റികളും സിനിമാ താരങ്ങളുമടക്കം കുടുങ്ങിയ ഓപറേഷൻ നുംഖോറിൽ നടുക്കുന്ന വിവരങ്ങളാണ് കസ്റ്റംസ് അന്വേഷണത്തിൽ പുറത്തു വരുന്നത്. വാഹനങ്ങൾ നികുതി വെട്ടിച്ച് ഭൂട്ടാൻ വഴി ഇന്ത്യയിലെത്തിച്ചെന്നാണ് നിർണായക കണ്ടെത്തൽ. ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ വാഹനങ്ങൾ വ്യാജമായി രജിസ്റ്റർ ചെയ്തതത്. അസമിൽ മാത്രം 464 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതു. 50 ലധികം വാഹനങ്ങളാണ് കേരളത്തിൽ നിന്ന് പിടിച്ചെടുത്തത്.

കാറുകളും സൂപ്പർ ബൈക്കുകളുമെല്ലാം കടത്തിയത് വഴി രാജ്യത്ത് കോടികളുടെ നികുതി കൊള്ളയാണ് നടന്നത്. അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ ഇന്തോ ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം മൂന്നാറിൽ തുടങ്ങി. വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ഇരു രാജ്യങ്ങളും പങ്കുവച്ചു.