ഭാവിയില്‍ ദേശീയപതാക കാവിക്കൊടിയാകും; വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് നേതാവ്

ഇന്നല്ലെങ്കില്‍ നാളെ ദേശീയ പതാക കാവിക്കൊടിയാകുമെന്ന വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് നേതാവ് രംഗത്ത്. കര്‍ണാടകയിലെ ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഇന്നല്ലെങ്കില്‍ നാളെ ഇത് സംഭവിക്കുമെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നുമാണ് മംഗലാപുരത്ത് നടന്ന വിഎച്ച്പി പൊതുപരിപാടിയില്‍ പ്രഭാകര്‍ ഭട്ട് പറഞ്ഞത്.

നേരത്തെ ചെങ്കോട്ടയില്‍ കാവിക്കൊടി ഉയര്‍ത്തുമെന്ന് കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം കൂടി വന്നിരിക്കുന്നത്. കര്‍ണാടകയിലെ ഹിജാബ് വിഷയം ചര്‍ച്ചയാകുന്നതിനിടെ ഷിമോഗയിലെ സര്‍ക്കാര്‍ കോളേജില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ പരാമര്‍ശത്തോട് പ്രതികരികരിക്കുകയായിരുന്നു പ്രഭാകര്‍ ഭട്ട്.

നേരത്തെ കാവിക്കൊടി ചെങ്കോട്ടയില്‍ ഉയര്‍ത്തുമെന്ന് പ്രഖ്ാപിച്ച ഈശ്വരപ്പയ്‌ക്കെതിരെ കര്‍ണാടക നിയമസഭയിലും പുറത്തും പ്രതിഷേധം തുടരുകയാണ്. ഈശ്വരപ്പയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ കര്‍ഷകര്‍ക്കെതിരെ കേസെടുത്ത സംഭവവും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നു.