ജാതിഗേറ്റ് തകർത്തതിന് അറസ്റ്റിലായവരെ മോചിപ്പില്ലെങ്കിൽ ഉടൻ കേരളത്തില്‍ എത്തും: ചന്ദ്രശേഖർ ആസാദ്

ഇടുക്കി മലങ്കര എസ്റ്റേറ്റിൽ നിർമ്മിച്ച ജാതിഗേറ്റ് തകർത്ത ഭീം ആർമി പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഭീം ആർമി ദേശീയ നേതാവ് ചന്ദ്രശേഖർ ആസാദ്. അറസ്റ്റ് ചെയ്തവരെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ നീതി ഉറപ്പാക്കാൻ തങ്ങൾ ഉടൻ കേരളത്തിലെത്തുമെന്ന് ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ട് മലയാളത്തിലായിരുന്നു ട്വീറ്റ്. ജാതിഗേറ്റ് തകർക്കുന്ന വീഡിയോയും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

തൊടുപുഴ മുട്ടം പാമ്പാനി ദളിത് കോളനിയിലേക്കുള്ള വഴി തടഞ്ഞാണ് മലങ്കര എസ്റ്റേറ്റിൽ ഗേറ്റ് നിർമ്മിച്ചിരുന്നത്. ഇത് കഴിഞ്ഞ ദിവസം ഭീം ആർമി പ്രവർത്തകർ തകർത്തിരുന്നു. സംഭവത്തിൽ ഭീം ആര്‍മി സംസ്ഥാന അദ്ധ്യക്ഷൻ റോബിന്‍ ആലപ്പുഴ, ജനറല്‍ സെക്രട്ടറി പ്രൈസ് കണ്ണൂര്‍, വൈസ് പ്രസിഡന്‍റ് മന്‍സൂര്‍ കൊച്ചുകടവ്, സി.പി.എം തോണിക്കുഴി ബ്രാഞ്ച് സെക്രട്ടറി രാജു തങ്കപ്പന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗേറ്റ് മാറ്റണമെന്ന് കളക്ടർ ഉൾപ്പെടെ ഉത്തരവിട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. 26 വർഷം മുമ്പാണ് ദളിത് കോളനിയിലേക്കുള്ള വഴി തടഞ്ഞ് മലങ്കര എസ്റ്റേറ്റ് മാനേജ്മെന്‍റ് ഗേറ്റ് നിർമ്മിച്ചത്.

ചന്ദ്രശേഖർ ആസാദിന്റെ ട്വീറ്റ്:

അടിസ്ഥാന ജനതയ്ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് മലങ്കര എസ്‌റ്റേറ്റിൽ നിർമ്മിച്ച ജാതി മതിൽ ഭീം ആർമി തകർത്തു. നീതി ഉറപ്പാക്കുന്നതിന് പകരം സർക്കാർ ഭീം ആർമി അംഗങ്ങളെ അറസ്റ്റ് ചെയ്തു. അവരെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ നീതി ഉറപ്പാക്കാൻ ഞങ്ങൾ ഉടൻ കേരളത്തിലെത്തും.