മാനുഷിക പരിഗണന; 'ബുള്ളി ബായ്', 'സുള്ളി ഡീല്‍സ്' പ്രതികള്‍ക്ക് ജാമ്യം

‘ബുള്ളി ബായ്’, ‘സുള്ളി ഡീല്‍സ്’ ആപ്പ് നിര്‍മ്മാതാക്കള്‍ക്ക ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി. ബുള്ളി ബായ് ആപ്പ് നിര്‍മ്മിച്ച നീരജ് ബിഷ്ണോയ്ക്കും, സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മിച്ച ഓംകാരേശ്വര്‍ താക്കൂറിനുമാണ് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കോടതി ജാമ്യം നല്‍കിയത്. ആപ്പിലൂടെ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് അവരെ ലേലത്തിന് എന്ന് പരസ്യം വച്ച പ്രചരിപ്പിച്ചതാണ് കേസ്.

പ്രതികള്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നും, തടവില്‍ തുടരുന്നത് അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഹാനികരമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. സാക്ഷികളെ ഭീഷണിപ്പെടുത്താനോ, തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കാന്‍ പാടില്ല. ഇരയെ ബന്ധപ്പെടാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യ വ്യവസ്ഥകളില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ നല്‍കണം. ഫോണ്‍ ഓണാക്കി വയ്ക്കണം.എവിടെയാണ് ഉള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം. പ്രതികള്‍ രാജ്യം വിടരുത്. കോടതിയില്‍ ഹാജരാകേണ്ട തിയതികളില്‍ കൃത്യമായി ഹാജരാകണം. ജാമ്യത്തിലായിരിക്കുമ്പോള്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിനാണ് ആപ്പുകള്‍ ഉപയോഗിച്ചിരുന്നത്. 2021 ജൂലൈയിലാണ് ഗിറ്റ്ഹബ് പ്ലാറ്റ്ഫോമില്‍ പ്രമുഖരായ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലേലത്തിന് വെച്ച സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മിക്കപ്പെട്ടത്. ഇക്കൊല്ലം ജനുവരിയിലാണ് ബുള്ളി ബായ് നിര്‍മ്മിക്കപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ആപ്പുകളിലൂടെ വില്‍പനയ്ക്ക് വച്ചിരുന്നു.

Read more

പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ ബുള്ളി ബായ് വികസിപ്പിച്ച നീരജ് ബിഷ്ണോയിയെ അറസ്റ്റ് ചെയ്തതോടെയാണ് സുള്ളി ഡീല്‍സിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഓംകാരേശ്വര്‍ താക്കൂറിനെ അറസ്റ്റ് ചെയ്തത്.