ഇന്ധന നികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ, ഇതാണോ ഫെഡറലിസം? കേന്ദ്രത്തിന്റെ അഭ്യർത്ഥന തള്ളി തമിഴ്‌നാട്

പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതുപോലെ എല്ലാ സംസ്ഥാനങ്ങളും തീരുമാനിക്കണമെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അഭ്യർഥന തള്ളി തമിഴ്‌നാട് ധനമന്ത്രി പി.ത്യാഗരാജൻ. ബിജെപി സർക്കാർ അധികാരത്തിലേറിയപ്പോൾ മുതൽ പെട്രോളിനും ഡീസലിനും നികുതി വർധിപ്പിച്ചപ്പോൾ ഏതെങ്കിലും സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രം ചോദിച്ചിരുന്നോ എന്നും അദ്ദേഹം ചോ​ദിച്ചു.

2014 മുതൽ പെട്രോളിന് 23 രൂപയും ഡിസലിന് 29 രൂപയുമാണ് നികുതിയിൽ കൂടിയത്. ഇന്ധനവില കുറയ്ക്കുമ്പോൾ മാത്രം നികുതി വെട്ടിക്കുറയ്ക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുന്നത് എവിടുത്തെ ന്യായമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതാണോ ഫെഡറലിസം? എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ട്വീറ്റ് പങ്കുവച്ചാണ് അദ്ദേഹം ചോദിച്ചു. വിലക്കയറ്റം നിയന്ത്രണാതീതമെന്ന സ്ഥിതി വന്നതോടെയാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്സൈസ് നികുതി കുറയ്ക്കാനും നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് പെട്രോളിന്റെ കേന്ദ്ര എക്സൈസ് നികുതി ലീറ്ററിന് 8 രൂപയും ഡീസലിന്റേത് 6 രൂപയുമാണ് കുറച്ചത്.

മോദി സർക്കാർ 2014ൽ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി. ഇളവിനുശേഷവും പെട്രോളിന്റെ കേന്ദ്രനികുതി രണ്ടിരട്ടിയാണ്; ഡീസലിന്റേത് നാലിരട്ടിയും. കേന്ദ്രസർക്കാരകിന്റെ പുതിയ തീരുമാനത്തെ പരിഹസിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തു വന്നിരുന്നു.

കഴിഞ്ഞ നവംബറിൽ കേന്ദ്രം നികുതി കുറച്ചപ്പോൾ കേരളം, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറായിരുന്നില്ല. സംസ്ഥാനങ്ങളും സഹകരിച്ചാൽ മാത്രമെ വിലക്കയറ്റം നിയന്ത്രിക്കാനാവൂ എന്നാണ് കേന്ദ്ര നിലപാട്. കഴി‍ഞ്ഞ 8 വർഷത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസം ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 7.79% ആയി.