ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാനെതിരെ കടുത്ത നടപടി; സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി

ഇന്ത്യയില്‍ നിന്ന് അനധികൃതമായി കറന്‍സി കടത്തിയ കേസില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ ചെയര്‍മാനെതിരെ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പവന്‍ മുഞ്ജാലിന്റെ ഡല്‍ഹിയിലെ 24.95 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ കണ്ടുകെട്ടിയെന്ന് ഇഡി വ്യക്തമാക്കി.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഫയല്‍ ചെയ്ത പ്രോസിക്യൂഷന്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഞ്ജാലിനെതിരെയുള്ള ഇഡി നടപടി. 1962ലെ കസ്റ്റംസ് നിയമത്തിലെ 135-ാം വകുപ്പ് അനുസരിച്ചാണ് ആസ്തികള്‍ പിടിച്ചെടുത്തത്.

ഇന്ത്യയില്‍ നിന്ന് അനധികൃതമായി 54 കോടി രൂപ ഇയാള്‍ കടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുഞ്ജല്‍ മറ്റ് വ്യക്തികളുടെ പേരില്‍ വിദേശ കറന്‍സി ഇഷ്യൂ ചെയ്ത ശേഷം പിന്നീട് അത് വിദേശത്തെ തന്റെ സ്വകാര്യ ചെലവുകള്‍ക്കായി ഉപയോഗിച്ചു.

ഇവന്റ് മാനേജ്മെന്റ് കമ്പനി വിവിധ ജീവനക്കാരുടെ പേരില്‍ അംഗീകൃത ഡീലര്‍മാരില്‍ നിന്ന് വിദേശനാണ്യം പിന്‍വലിപ്പിച്ചു. തുടര്‍ന്ന് മുഞ്ജലിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ക്ക് ഈ തുക കൈമാറുയെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

ലിബറലൈസ്ഡ് റെമിറ്റന്‍സ് പ്രകാരം ഒരാള്‍ക്ക് പ്രതിവര്‍ഷം 2.5 ലക്ഷം ഡോളറെ
വിദേശത്തേക്ക് അയക്കാനാവൂ. ഇതു മറികടക്കാനാണ് ഇത്തരമൊരു രീതി അവലംബിച്ചത്. ഈ കേസില്‍ രണ്ടാം തവണയാണ് ഇദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് മുഞ്ജലില്‍ 25 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ ഇഡി കണ്ടുകെട്ടിയ മൊത്തം ആസ്തികളുടെ മൂല്യം ഏകദേശം 50 കോടി രൂപ ആയിട്ടുണ്ട്.