12.08-ന് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായി, സംയുക്ത സേനാസംഘം അന്വേഷിക്കും; രാജ്നാഥ് സിം​ഗ്

സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ ജീവൻ നഷ്ടമായ ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് സംയുക്ത സേനാസംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഹെലികോപ്റ്ററുമായി ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്നും 11.48ന് സൂലൂരിൽ നിന്ന് പുറപ്പെട്ട കോപ്റ്റർ 12.15ന് വെല്ലിങ്ടണിൽ എത്തേണ്ടതായിരുന്നെന്നും പ്രതിരോധമന്ത്രി ലോക്സഭയിൽ അറിയിച്ചു.

അപകടത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹം ഡല്‍ഹിയിലെത്തിക്കും. ജനറല്‍ റാവത്ത് അസാധാരണ ധീരതയോടെ രാജ്യത്തെ സേവിച്ചുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ള സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിനെ അനുസ്മരിച്ചു. അപകടത്തില്‍ മരിച്ച എല്ലാവര്‍ക്കും സ്പീക്കര്‍ ആദരം അര്‍പ്പിച്ചു.

അതേസമയം, ഊട്ടി വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന കേന്ദ്ര മന്ത്രിമാരുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തും. അമിത് ഷാ, രാജ്‌നാഥ് സിംഗ്, പ്രഹ്ളാദ് ജോഷി, നിർമ്മല സീതാരാമൻ, അനുരാഗ് സിംഗ് ഠാക്കൂർ എന്നിവർ പങ്കെടുക്കും.