ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടി; 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എച്ച് എച്ച് വര്‍മ അടക്കം 68 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു.സ്ഥാനക്കയറ്റത്തിന് എതിരായ ഹര്‍ജി പരിഗണനയിലിരിക്കെ ഇത്തരത്തിലൊരു വിജ്ഞാപനം ഇറക്കിയത് അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എം.ആര്‍.ഷായും സി.ടി.രവികുമാറും അടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി.

ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശുപാര്‍ശയും കോടതി നിര്‍ദ്ദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ നോട്ടീസുമാണ് സ്റ്റേചെയ്തത്.ഇതുസംബന്ധിച്ച് ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

സ്ഥാനക്കയറ്റ പട്ടികയ്ക്കെതിരെ ഗുജറാത്തിലെ സീനിയര്‍ സിവില്‍ ജഡ്ജ് കേഡറില്‍പ്പെട്ട രവികുമാര്‍ മഹേത, സച്ചിന്‍ പ്രതാപ്‌റായ് മേത്ത എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ പ്രകാരം ജില്ലാ ജഡ്ജി തസ്തികയില്‍ 65 ശതമാനം സീറ്റുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മെറിറ്റിന്റേയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍, ഇത് പാലിക്കാതെയാണ് നിയമനം നടത്തിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

സ്ഥാനക്കയറ്റം ലഭിച്ചവര്‍ പുതിയ തസ്തികയില്‍ ചുമതലയേല്‍ക്കരുതെന്ന് ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു.