'ചിക്ലി വാങ്ങുന്നു, നാടിനോട് കൂറില്ലാത്ത വായ്നോക്കികള്‍' കാസര്‍കോട്ടേയ്ക്ക് സ്ഥലം മാറ്റണം; പൊലീസിനും വനംവകുപ്പിനും എതിരെ എം.എം മണി

വനംവകുപ്പ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ എം.എല്‍.എയും മുന്‍ മന്ത്രിയുമായ എം.എം. മണി. നാടിനോട് കൂറില്ലാത്തവരാണ് ഉദ്യോഗസ്ഥര്‍. നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വെറുതേ ഇരിക്കുകയാണവര്‍. ഇടുക്കി കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന ചടങ്ങിലാണ് മുന്‍മന്ത്രിയുടെ പരാമര്‍ശം.

അതിര്‍ത്തിയില്‍ എന്തേലും ഒരു കിള കിളച്ചാല്‍ തന്നെ , തമിഴ്നാട്ടില്‍ നിന്ന് ഉദ്യോഗസ്ഥന്മാര്‍ ഇവിടെ വരും. നമ്മുടെ വായ് നോക്കികള്‍ ഇവിടെയൊന്നുമില്ല. തമാശ പറയുകയല്ല. കുറേ നാളായി തോന്നിയ വികാരമാണ് ഞാനീ പറയുന്നത്.

ശമ്പളമൊക്കെ മേടിക്കുന്നുണ്ട്, കൂടാതെ ചിക്ലിയും മേടിക്കുന്നുണ്ട്. തമിഴ്നാട്ടുകാര്‍ അവരുടെ സംസ്ഥാനത്തോട് കാണിക്കുന്ന കൂറ് കാണിക്കാത്ത തട്ടിപ്പുകാരാണ് ഇവിടുത്തെ മഹാഭൂരിപക്ഷം ഉദ്യോഗസ്ഥരും. നിങ്ങളൊക്കെ അവര്‍ക്ക് ദക്ഷിണ വെക്കണം. എനിക്ക് കുറേ നാളായി തോന്നിയ ചൊറിച്ചിലാണിത്.

പണിചെയ്യാന്‍ പറ്റുന്നവരെ ജോലിക്ക് വെക്കണം. അതിര്‍ത്തിയില്‍ ഉള്ള ഉദ്യോഗസ്ഥരെയെല്ലാം മാറ്റി, ഉത്തരവാദിത്തമുള്ളവരെ വെക്കണം എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ വേണമെങ്കില്‍ നില്‍ക്കാം, നിങ്ങളും കൂടെ കൂടാമെങ്കില്‍. വെറുതേ വിടരുത്. അന്നന്ന് ഉണ്ട്, ശയിക്കണം. പണിയും ചെയ്യില്ല. തമിഴ്നാട്ടുകാരന്മാര് കാണിക്കുന്ന കൂറ് കാണിക്കാത്തവന്മാര്‍.

കാസര്‍കോട്ടോ വേറെ എവിടെയെങ്കിലും വിടണം. എന്നിട്ട് പണി ചെയ്യാന്‍ പറ്റുന്ന വേറെയാരെയെങ്കിലും വെക്കണം.