'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി

ഐഎഎസ് മുന്‍ പ്രൊബേഷണറി ഓഫീസര്‍ പൂജാ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സിവില്‍ സര്‍വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ചതുള്‍പ്പെടെയുള്ള കേസിലാണ് പൂജ ഖേദികര്‍ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ശാരീരിക വൈകല്യത്തെ കുറിച്ച് തെറ്റിദ്ധരിപ്പിച്ചും കുടുംബപ്പേര് മാറ്റി, സിവില്‍ സര്‍വീസ് പരീക്ഷ പാസാകാന്‍ വ്യാജമായി പിന്നോക്ക വിഭാഗ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചുവെന്നുമാണ് പൂജ ഖേദ്കറിനെതിരെയുള്ള കേസ്.

പൂജയ്ക്ക് മുന്‍കൂര്‍ജാമ്യം അനുവദിക്കുന്നതിനെ ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തിരുന്നു. പൂജയുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണത്തെയും അവര്‍ക്കെതിരേ ഉയര്‍ന്നത് ഗുരുതരമായ ആരോപണങ്ങളാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടണ് പൊലീസ് ജാമ്യാപേക്ഷ എതിര്‍ത്തത്. എന്നാല്‍ പൂജ കൊലപാതകം പോലെ വലിയ കുറ്റമല്ല ജാമ്യം അനുവദിക്കാതിരിക്കാന്‍ മാത്രം ചെയ്തതെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്യ

പൂജ ചെയ്തത് ഏത് തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആരാഞ്ഞ കോടതി അവര്‍ മയക്കുമരുന്നു മാഫിയയോ ഭീകരവാദിയോ അല്ലെന്നും കൊലപാതകം ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പൂജ എന്‍ഡിപിഎസ് ( Narcotic Drugs and Psychotropic Substances Act) നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി നിലവില്‍ അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടെന്നും ഒരിടത്തും ജോലി കിട്ടില്ലെന്നും കൂടി വാക്കാല്‍ നിരീക്ഷിച്ചു. കേസിന്റെ വിവരങ്ങളും പശ്ചാത്തലവും നിരീക്ഷിച്ച കോടതി, പൂജയ്ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിക്കേണ്ടതായിരുന്നെന്നും പറഞ്ഞു.

ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചാണ് പൂജയുടെ ഹര്‍ജി പരിഗണിച്ചത്. പൂജ ഖേദ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന പൊലീസ് വാദം പരിഗണിച്ച കോടതി അന്വേഷണത്തോട് സഹകരിക്കണമെന്നും പൂജയോട് നിര്‍ദേശിച്ചിട്ടുണ്ട്.

Read more

ശാരീരികവൈകല്യം സംബന്ധിച്ച് പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റും ഒബിസി വിഭാഗക്കാരിയാണെന്നുള്ള സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നാണ് ആരോപണം ഉയര്‍ന്നതിന് പിന്നാലെ പൂജയ്ക്കെതിരേ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടപടി എടുത്തിരുന്നു. അവരെ സര്‍വീസില്‍നിന്ന് പുറത്താക്കുകയും ഭാവിയില്‍ യുപിഎസ്സി നടത്തുന്ന എല്ലാ പരീക്ഷകളില്‍നിന്നും ഡീബാര്‍ ചെയ്യുകയും ചെയ്തിരുന്നു.