ചിന്നസ്വാമി സ്റ്റേഡിയം മാറ്റി സ്ഥാപിക്കും; തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പുതിയ തീരുമാനമെന്ന് മുഖ്യമന്ത്രി; ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ചകള്‍ നടത്തി സിദ്ധരാമയ്യ

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം മാറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാനാണ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണഖെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. മേലില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനിതെന്നും പറഞ്ഞു.

ദുരന്തം സര്‍ക്കാരിനെയും തന്നെയും വളരെയധികം വേദനിപ്പിച്ചെന്നും ഒരു സര്‍ക്കാരിനും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്നും സിദ്ധരാമയ്യ പറഞ്ഞു. സ്റ്റേഡിയം മാറ്റി സ്ഥാപിക്കുമെന്ന സിദ്ധരാമയ്യയുടെ നിര്‍ദേശത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. സ്റ്റേഡിയമല്ല, സിദ്ധരാമയ്യയെയാണ് സ്ഥലം മാറ്റേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ആര്‍.അശോക പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ബെംഗളൂരുവിലെ ഔദ്യോഗിക വസതിയിലേക്കോ മൈസൂരുവിലെ വീട്ടിലേക്കോ മാറണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിനുമുന്‍പില്‍ 11 ക്രിക്കറ്റ് ആരാധകരുടെ മരണത്തിനിടയാക്കിയ തിക്കും തിരക്കുമുണ്ടായതിന് സര്‍ക്കാരിനുനേരെ വിമര്‍ശനം കടുക്കുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി. പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താനാണ് സന്ദര്‍ശനം.

കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് സന്ദര്‍ശനമെന്ന് സൂചനയുണ്ട്. സ്റ്റേഡിയം ദുരന്തവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി അദ്ദേഹം നേതൃത്വത്തിന് നല്‍കിയേക്കും. ഏതാനും കേന്ദ്രമന്ത്രിമാരെ കാണാനും പദ്ധതിയുണ്ട്. ഇന്ന് വൈകീട്ട് ബെംഗളൂരുവിലേക്ക് മടങ്ങും.

അതിനിടെ, സ്റ്റേഡിയം ദുരന്തവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിടുന്ന ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തി. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹമെത്തിയത്. പാര്‍ട്ടി നേതൃത്വവുമായുള്ള ചര്‍ച്ച സന്ദര്‍ശനത്തിലില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പങ്കാളിത്തത്തോടെ വിധാന്‍സൗധയ്ക്കുമുമ്പില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്‍ കിരീട നേട്ടം ആഘോഷിച്ചതാണ് ഇരുവരെയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.