'ജീവനക്കാർ പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റി, തെളിവായത് ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌'; കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെയുള്ള പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാൻ പൊലീസ്

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാൻ പൊലീസ്. ദിയയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിൽ നിന്നും മുൻ ജീവനക്കാര്‍ പണം മാറ്റിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പരശോധിച്ചപ്പോഴാണ് ജീവനക്കാർ സ്ഥാപനത്തിൽ നിന്നും ജീവനക്കാർ പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റി എന്ന് കണ്ടെത്തിയത്.

ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

പണം പിൻവലിച്ച് ദിയക്ക് നൽകിയെന്ന് ജീവനക്കാർ അവകാശപ്പെട്ടിരുന്നു എന്നാൽ എടിഎം വഴി വലിയ തുകകൾ പിൻവലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ദിവസമായിരുന്നു ജീവനക്കാർക്കെതിരെ പരാതിയുമായി ദിയ രംഗത്തെത്തുന്നത്. സ്ഥാപനത്തിലെ മൂന്ന് ജീവനക്കാർ ചേർന്ന് 69 ലക്ഷം തട്ടിയെടുത്തു എന്നായിരുന്നു ദിയ പറഞ്ഞത്. ഈ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ എട്ടുലക്ഷം രൂപ ഇവർ മടക്കി നൽകി. എന്നാൽ അതിന് പിന്നാലെ ജീവനക്കാർ പൊലീസിൽ പരാതി നൽകി. കൃഷ്ണകുമാറും കുടുംബവും തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി.

Read more