ഗുജറാത്ത് കലാപവും അടിയന്തരാവസ്ഥയും ദളിത് പോരാട്ടങ്ങളും പടിക്ക് പുറത്ത്; എന്‍.സി.ഇ.ആര്‍.ടി.യുടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ വിമര്‍ശനം

സുപ്രധാന ചരിത്ര സംഭവങ്ങള്‍ ഒഴിവാക്കിയ എന്‍.സി.ഇ.ആര്‍.ടി.യുടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ വിമര്‍ശനമുയരുന്നു. അടിയന്തരാവസ്ഥ, 2002-ലെ ഗുജറാത്ത് കലാപം, നര്‍മദാ ബചാവോ ആന്ദോളന്‍, ദളിത് പ്രതിഷേധ പോരാട്ടങ്ങള്‍, ഭാരതീയ കിസാന്‍ യൂണിയന്റെ പ്രതിഷേധങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ ഒഴിവാക്കിയും തിരുത്തിയുമാണ് പരിഷ്‌കരണം.

ആറുമാസം മുമ്പ് നടത്തിയ എടുത്തുകളയലും കൂട്ടിച്ചേര്‍ക്കലുമാണ് ഈ പ്രധാന ചരിത്ര സംഭവങ്ങളെ പാഠപുസ്തകങ്ങളില്‍നിന്ന് പുറത്താക്കിയത്. ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ എന്നിവ പ്രതിപാദിക്കുന്ന പാഠഭാഗത്തിലെ ഏതാനും പേജുകളും 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നക്സലിസം, രാജ്യദ്രോഹക്കുറ്റങ്ങളെക്കുറിച്ചുള്ള ഭാഗങ്ങള്‍, അശോക ചക്രവര്‍ത്തിയെക്കുറിച്ചും(ആറാം ക്ലാസ്, ചരിത്രം) ഭക്രാനംഗല്‍ അണക്കെട്ടിനെപ്പറ്റിയും (12-ാം ക്ലാസ് സോഷ്യോളജി) ഉള്ള നെഹ്റുവിന്റെ പരാമര്‍ശങ്ങള്‍ തുടങ്ങിയവയെല്ലാം പാഠപുസ്തകത്തില്‍ നിന്ന് പുറത്തുപോയവയില്‍ പെടുന്നു.

ആറു മുതല്‍ 12 വരെ ക്ലാസുകളിലാണ് പരിഷ്‌കരണം നടന്നത്. സ്‌കൂള്‍ തുറക്കാന്‍ ഒരു മാസം മാത്രമുള്ളതിനാല്‍ മാറ്റങ്ങളോടെയുള്ള പുതിയ പാഠപുസ്തകങ്ങള്‍ ഈ അധ്യയനവര്‍ഷം പുറത്തിറക്കില്ല. മറിച്ച് ഒഴിവാക്കേണ്ട പാഠഭാഗങ്ങളെക്കുറിച്ച് സ്‌കൂളുകള്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കി. 2014-നുശേഷം മൂന്നാം തവണയാണ് പാഠപുസ്തകം പരിഷ്‌കരിക്കുന്നത്.