ബിഹാറില്‍ മഹാസഖ്യം അധികാരത്തില്‍; നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തു

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാറില്‍ മഹാസഖ്യം അധികാരമേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് നീതിഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്. മറ്റ് മന്ത്രിമാര്‍ ആരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല.

തേജസ്വി യാദവ് രണ്ടാം തവണയാണ് ഉപമുഖ്യമന്ത്രികുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പും മന്ത്രിസഭാ വികസനവും പിന്നീട് നടക്കും. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, മറ്റ് ചെറുകക്ഷികള്‍ എന്നിവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകും. വിശാല സഖ്യത്തിന് 164 പേരുടെ പിന്തുണയുണ്ട് എന്നാണ് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 7 പാര്‍ട്ടികളും ഒരു സ്വതന്ത്രനുമാണ് സഖ്യത്തിലുള്ളത്.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിതീഷ് കുമാര്‍ ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. നിതീഷിന്റെ നീക്കത്തെ ലാലു അഭിനന്ദിച്ചു. ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്ന് ഇന്നലെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ജെ.ഡി.യുവിലെ എല്ലാ എം.പിമാരുടെയും എം.എല്‍.എമാരുടെയും കൂട്ടായ അനുമതിയോടെയാണ് എന്‍ ഡി എ വിടാന്‍ തീരുമാനിച്ചതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചിരുന്നു.

അതേസമയം നിതീഷ് ബിഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബി ജെ പി കുറ്റപ്പെടുത്തി. ഇതേ തുടര്‍ന്ന് ബി ജെ പി സംസ്ഥാനത്ത് ഇന്ന് പട്‌നയില്‍ വന്‍പ്രതിഷേധമാണ് നടത്തിയത്. സംസ്ഥാനത്തെ ജനങ്ങള്‍ നിതീഷ് കുമാറിനോട് ഒരിക്കലും പൊറുക്കില്ലെന്ന് ബിഹാര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഡോ. സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞു.