രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിതരാക്കിയ നടപടി പുന:പരിശോധിക്കണം; ഹര്‍ജിയുമായി കേന്ദ്രസര്‍ക്കാര്‍

രാജീവ് ഗാന്ധി വധക്കേസില്‍ പുന:പരിശോധന ഹര്‍ജിയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പ്രതികള്‍ക്ക് ജയില്‍ മോചനം അനുവദിച്ച സുപ്രിംകോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രം അവശ്യപ്പെട്ടു.

കേസില്‍ പ്രതികളായ നളിനി ശ്രീഹര്‍, റോബര്‍ട്ട് പാരിസ്, രവിചന്ദ്രന്‍, രാജ, ശ്രീഹരന്‍, ജയ്കുമാര്‍ എന്നിവരെ മോചിപ്പിക്കാന്‍ ഈ മാസം 11 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പിന്നാലെ ഇവര്‍ ജയില്‍ മോചിതരായി.

പ്രതികള്‍ 30 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞുവെന്നും ജയിലിലെ പെരുമാറ്റം തൃപ്തികരമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. നളിനിയുടെയും ആര്‍.പി. രവിചന്ദ്രന്റെയും നേരത്തെയുള്ള മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിരുന്നു.

1991 മെയ് 21 -നാണ് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെന്നൈയിലെത്തിയ രാജീവ് ഗാന്ധി വധിക്കപ്പെടുകയായിരുന്നു. ബോംബാക്രമണത്തില്‍ രാജീവ് ഗാന്ധിയുള്‍പ്പെടെ 16 പേരായിരുന്നു കൊല്ലപ്പെട്ടത്. 45 പേര്‍ക്ക് പരിക്കേറ്റു.