ബി.ജെ.പി സർക്കാരിന്റെ ട്രോൾ ആർമി വിമർശനങ്ങളെ അടിച്ചമർത്തുന്നത് ഭരണത്തെ തെറ്റുകളിലേക്ക് നയിക്കും: രഘുറാം രാജൻ

വിയോജിപ്പുകളെ അടിച്ചമർത്തുന്നത് മോശം നയങ്ങൾ പാസാക്കാൻ ഇടയാക്കുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ തിങ്കളാഴ്ച തന്റെ ലിങ്ക്ഡ് ഇൻ പോസ്റ്റിൽ പറഞ്ഞു.

പൊതുജനങ്ങളുടെയും, സർക്കാർ സംവിധാനങ്ങളുടെ ഉള്ളിൽ നിന്ന് തന്നെ ഉള്ള വിമർശനങ്ങളെയും സഹിഷ്ണുതയോടെ കാണാത്ത സർക്കാരുകൾ കടുത്ത അപമാനമാണ്. അവർ, യഥാർത്ഥ ചിത്രം മനസ്സിലാക്കുന്നതിൽ നിന്നും സ്വയം നഷ്‌ടപ്പെടുത്തുന്നു, ജനാധിപത്യത്തിൽ വിമർശനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഊന്നിപ്പറഞ്ഞ രഘുറാം രാജൻ എഴുതി. നിലവിൽ ചിക്കാഗോ സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറാണ് അദ്ദേഹം.

“വിമർശനങ്ങൾ ഉന്നയിക്കുന്ന ഒരോരുത്തരോടും ആ വിമർശനത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ട് ഒരു സർക്കാർ ജീവനക്കാരനിൽ നിന്ന് ഫോൺ കോൾ ലഭിക്കുകയോ അല്ലെങ്കിൽ ഭരണകക്ഷിയുടെ ട്രോൾ സൈന്യം അവരെ ലക്ഷ്യമിടുകയോ ചെയ്താൽ പലരും അവരുടെ വിമർശനത്തെ മയപ്പെടുത്തും,” രാജൻ എഴുതി.

“വിമർശനങ്ങൾ ഇല്ലെങ്കിൽ, കഠിനമായ സത്യത്തെ നിഷേധിക്കാനാവാത്ത സാഹചര്യം ഉണ്ടാവുന്നതു വരെ സുഖകരമായ പ്രതീതി ഉളവാക്കുന്ന ഒരു ചുറ്റുപാടിൽ ആയിരിക്കും സർക്കാർ ഉണ്ടാവുക”

നിരന്തരമായ വിമർശനം, നയരൂപീകരണത്തിൽ ആവശ്യമായി വരുന്ന തിരുത്തലുകൾ സാദ്ധ്യമാകുമെന്നും, സർക്കാർ ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ നേതാക്കളോട് സത്യം തുറന്ന് പറയാൻ ഇട നൽകുമെന്നും രാജൻ പറഞ്ഞു. അതേസമയം, എല്ലായ്പ്പോഴുമുള്ള പ്രശംസ സർക്കാരിന് സ്വയം വിമർശനത്തിനുള്ള സാദ്ധ്യത ഇല്ലാതാക്കുന്നു.