ഇന്ധനം നിറയ്ക്കാന്‍ ഔട്ട്‌ലെറ്റുകളില്‍ തിക്കും തിരക്കും; അനാവശ്യ തിരക്ക് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച് ഐഒസിഎല്ലും ബിപിസിഎല്ലും; വിലക്കയറ്റം പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. കഴിഞ്ഞ ദിവസം പാക് ആക്രമണം ശക്തമായതിന് പിന്നാലെ ഔട്ട്‌ലെറ്റുകളില്‍ ഇന്ധനം നിറയ്ക്കാന്‍ തിരക്ക് വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് രംഗത്തെത്തിയത്.

രാജ്യത്തുടനീളം ഇന്ത്യന്‍ ഓയിലിന് ധാരാളം ഇന്ധന സ്റ്റോക്കുണ്ട്. തങ്ങളുടെ വിതരണ ലൈനുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു. പരിഭ്രാന്തിയോടെ ഇന്ധനം വാങ്ങേണ്ട ആവശ്യമില്ല. ഇന്ധനവും എല്‍പിജിയും തങ്ങളുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. ജനങ്ങള്‍ ശാന്തരായിരിക്കാനും അനാവശ്യമായ തിരക്ക് ഒഴിവാക്കാനും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വ്യക്തമാക്കി.

എക്‌സിലൂടെയാണ് കമ്പനിയുടെ നിര്‍ദ്ദേശം. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും സമാന നിര്‍ദ്ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ രാജ്യവ്യാപകമായ ശൃംഖലയിലുടനീളം ആവശ്യത്തിന് പെട്രോള്‍, ഡീസല്‍, സിഎന്‍ജി, എല്‍പിജി സ്റ്റോക്കുണ്ടെന്നും ജനങ്ങള്‍ക്ക് സുഗമമായ വിതരണം ഉറപ്പുനല്‍കുന്നുവെന്നും ബിപിസിഎല്‍ അറിയിക്കുന്നു.

അതേസമയം സിവില്‍ ഡിഫന്‍സ് നിയമങ്ങള്‍ക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ പ്രയോഗിക്കാന്‍ ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കത്തയച്ച് ആഭ്യന്തര മന്ത്രാലയം. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കാര്യക്ഷമമായി നടപ്പിലാക്കാനാണ് നിര്‍ദ്ദേശം.

Read more

അവശ്യ വസ്തുക്കള്‍ സംഭരിക്കണം, ലഭ്യത ഉറപ്പാക്കണം എന്ന് നിര്‍ദേശത്തില്‍ പറയുന്നു. അരി, പച്ചക്കറി, പെട്രോള്‍, ഡീസല്‍, എല്‍പിജി സ്റ്റോക്ക് വിപണയില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധ വേണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.