'ഗുലാം നബി ആസാദിന്റെ രാജി ദൗര്‍ഭാഗ്യകരം'; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറാകാതെ കോണ്‍ഗ്രസ് നേതാക്കള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയത്താണ് രാജി. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രതിഷേധം ശക്തമാക്കുമ്പോള്‍ ഉണ്ടയിരിക്കുന്ന രാജി ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്നും ജയറാം രമേശും, അജയ് മാക്കനും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നേതാക്കള്‍ തയ്യാറായില്ല.

ഗുലാം നബി ആസാദിന് പിന്നാലെ ജമ്മുകാശ്മീര്‍ കോണ്‍ഗ്രസില്‍ വ്യാപക രാജി. മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പടെ നിരവധിപേര്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ സ്ഥാനമാനങ്ങളില്‍നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ആസാദ് അടുത്തിടെ രാജിവെച്ചിരുന്നു. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കവേയാണ്  ആസാദിന്റെ അപ്രതീക്ഷിത രാജി.

Read more

രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിടുന്നത്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടെന്നും തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരുമാണെന്നും ആസാദ് പറഞ്ഞു.