പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; എട്ട് വയസുകാരി കൊല്ലപ്പെട്ടു, 12 കാരിയുടെ നില അതീവഗുരുതരം

ബിഹാറിൽ ദളിത് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു. എട്ടും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയു പീഡിപ്പിച്ചത്. ഇരകളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എട്ടുവയസുകാരിയാണ് കൊല്ലപ്പെട്ടത്. ഗുരുതരാവസ്ഥയിലായ 12 കാരിയെ പട്നയിലെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പട്നയിലെ ഹിന്ദുനി ബദർ പ്രദേശത്താണ് സംഭവം. തിങ്കളാഴ്ച ചാണക വിറളി ശേഖരിക്കാൻ പോയ പെൺകുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും പെൺകുട്ടികളെ തെരഞ്ഞിറങ്ങി. കണ്ടെത്താൻ കഴിയാതെ വന്നതോടെ ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

പിറ്റേദിവസമാണ് കുട്ടികളെ കണ്ടെത്തിയത്. പ്രദേശത്തെ ഒരു കുഴിയിൽ നിന്നാണ് എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് 12 വയസ്സുള്ള പെൺകുട്ടിയും പരിക്കേറ്റ് കിടക്കുന്നുണ്ടായിരുന്നു. ഉടൻ ആശുപത്രയിൽ എത്തിച്ചെങ്കിലും 8 വയസുകാരി മരണപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.