കോവിഡ് വാക്‌സിൻ കണ്ടെത്തിയാൽ ആദ്യം ലഭ്യമാക്കുക ആർക്ക്? കർമ്മപദ്ധതിയുമായി കേന്ദ്ര സർക്കാർ

കൊറോണ വൈറസിനുള്ള വാക്സിൻ കണ്ടെത്തിയാൽ ആദ്യം ഇത് ലഭ്യമാക്കുക കോവിഡ്-19 നെതിരെ പോരാടുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റ് മുൻ‌നിര പ്രവർത്തകർക്കും, പൊതുജനങ്ങൾക്കിടയിൽ രോഗം വേഗം പിടിപെടാൻ സാദ്ധ്യതയുള്ള വിഭാഗങ്ങൾക്കുമായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം  തീരുമാനിച്ചു. 10 ദശലക്ഷം ആളുകളെ ബാധിക്കുകയും 5 ലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്ത ഈ രോഗത്തിനുള്ള വാക്‌സിനായി ലോകമെമ്പാടും ഗവേഷണം നടക്കുകയാണ്.

വാക്സിൻ ലഭ്യമായതിന് ശേഷം കൈക്കൊള്ളേണ്ട നാല് ഇന കർമ്മപദ്ധതിയുടെ ഭാഗമായാണ് വിതരണ ഉത്തരവ്, ഇതിനാണ് പ്രധാനമന്ത്രി ഇന്ന് അന്തിമരൂപം നൽകിയത് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പദ്ധതിയിൽ മെഡിക്കൽ സപ്ലൈ ശൃംഖലകളുടെ നടത്തിപ്പ് ഉൾപ്പെടുന്നു, ജനസംഖ്യയിലെ രോഗബാധക്ക് സാദ്ധ്യതയുള്ള വിഭാഗങ്ങൾക്ക് മുൻഗണന നൽകുക, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനവും സ്വകാര്യമേഖലയുടെയും സിവിൽ സമൂഹത്തിന്റെയും പങ്ക് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

പ്രതിരോധ കുത്തിവെയ്പ്പിനായി സർക്കാർ “ആർക്കും അവിടേയും” (“anyone anywhere”) രീതി (module) പിന്തുടരുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് സാർവത്രികവും താങ്ങാനാവുന്നതുമായിരിക്കണമെന്നും തീരുമാനിച്ചു. ഉത്പാദനത്തിന്റെയും ഉത്പാദന ശേഷിയുടെയും തത്സമയ നിരീക്ഷണമുണ്ടാകുമെന്നും ഉന്നതതല യോഗം തീരുമാനിച്ചു.