മധ്യപ്രദേശിൽ സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ; 58 വിദ്യാർത്ഥികൾ ആശുപത്രിയിൽ

മധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി രേവ ജില്ലയിളെ പാദ്രി ഗ്രാമത്തിൽ സർക്കാർ സ്കൂളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട 58 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 പേരുടെ നില ഗുരുതരമാണ്.

റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പരിപാടിക്ക് ശേഷം കുട്ടികൾക്കായി ഉച്ചഭക്ഷണവും ഒരുക്കി. പൂരിയും സലാഡും ലഡ്ഡൂവുമാണ് വിദ്യാർത്ഥികൾക്ക് വിളമ്പിയത്. ഭക്ഷണം കഴിച്ചയുടൻ പലർക്കും അസ്വസ്ഥത തോന്നിത്തുടങ്ങി.

Read more

വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട വിദ്യാർത്ഥികളെ ഉടൻ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികളിൽ രണ്ട് പേരുടെ നില വഷളായതിനെ തുടർന്ന് രേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് ആശുപത്രികളിൽ നിന്ന് വിദഗ്ധ സംഘത്തെ വിളിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.