ഉത്തരേന്ത്യയിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുകയാണ്. പ്രളയക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 55 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 70 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. പ്രളയക്കെടുതി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മഴക്കെടുതിയില്‍ അസമില്‍ മാത്രം 20 പേരാണ് മരിച്ചത്. അസമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാസിരംഗ ദേശീയ പാര്‍ക്കില്‍ ഇതുവരെ 30 മൃഗങ്ങള്‍ ചത്തൊടുങ്ങി. ഉയരമുള്ള സ്ഥലത്തേക്ക് മൃഗങ്ങളെ നേരത്തെ മാറ്റിയെങ്കിലും ജലനിരപ്പ് ഉയരുന്നത് ഇവയുടെ സുരക്ഷയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
ബ്രഹ്മപുത്ര, കോസി, കമല, ഗംഗ തുടങ്ങിയ നദികള്‍ കര കവിഞ്ഞതോടെ അസം, ബിഹാര്‍, യു.പി സംസ്ഥാനങ്ങളിലെ നാലായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. അസമില്‍ ഒരു ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടവരെ വ്യോമമാര്‍ഗം രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അസമിലെ 33 ജില്ലകളില്‍ 30- ഉം പ്രളയബാധിതമാണ്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.
ബിഹാറിലെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ബിഹാറില്‍ മാത്രം 33 പേരാണ് മരിച്ചത്. സീതാമാര്‍ഹി, അരാരിയ ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്പത് വര്‍ഷത്തിനിടെ ബിഹാര്‍ നേരിടുന്ന വലിയ പ്രളയമാണിത്.
സംസ്ഥാനത്ത് 199 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നെന്ന് ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ നിയമസഭയെ അറിയിച്ചു. 26 കമ്പനി ദുരന്തനിവാരണ സേനാംഗങ്ങള്‍ സംസ്ഥാനത്ത് രക്ഷപ്രവര്‍ത്തനം നടത്തുന്നു. എന്നാല്‍ പ്രളയം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ലെന്ന് ആരോപിച്ച് ജനങ്ങള്‍ പലയിടങ്ങളിലും പ്രതിഷേധിച്ചു.
Read more
ഉത്തര്‍പ്രദേശില്‍ മഴയിലും മിന്നലിലും മരണസംഖ്യ 14 ആയി. മിസോറാമിലും മേഘാലയിലും ത്രിപുരയിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. രക്ഷപ്രവര്‍ത്തനത്തിന് കൂടുതല്‍ സേനയെ അയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പ്രളയക്കെടുതി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ 251 കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.