ബാങ്കിലെ സ്ഥിര നിക്ഷേപം നല്‍കിയില്ല; പതിനേഴുകാരിയെ പിതാവും രണ്ടാനമ്മയും മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഫിക്‌സഡ് ഡിപ്പോസിറ്റിലെ പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. ജാര്‍ഖണ്ഡ് രാംനഗര്‍ സ്വദേശിനിയായ ഖുശി കുമാരിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

സുനില്‍ മഹ്‌തോയും ഭാര്യ പൂനം ദേവിയുമാണ് കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ 13ന് ആയിരുന്നു തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഖുശി ആത്മഹത്യ ചെയ്തുവെന്നാണ് പ്രതികള്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്ന് അറിയിച്ച് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഖുശിക്ക് ആറ് ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു. ഈ പണം പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി നല്‍കാന്‍ തയ്യാറാകാത്തതോടെ ഖുശിയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഖുശിയുടെ മൃതദേഹം പ്രതികള്‍ വീടിനുള്ളില്‍ കെട്ടിത്തൂക്കുകയായിരുന്നു.