മഹാരാഷ്ട്ര നിയമസഭയില്‍ ഷിന്‍ഡേ സര്‍ക്കാരിന് ആദ്യജയം; രാഹുല്‍ നര്‍വേക്കര്‍ പുതിയ സ്പീക്കര്‍

മഹാരാഷ്ട്രയില്‍ വിമത നീക്കത്തിനൊടുവില്‍ അധികാരത്തിലെത്തിയതിന് ഏക്‌നാഥ് ഷിന്‍ഡേ സര്‍ക്കാരിന് നിയമസഭയില്‍ ആദ്യ ജയം. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ രാഹുല്‍ നര്‍വേക്കര്‍ വിജയിച്ചു. വിമത ശിവസേന എംഎല്‍എമാരുടേതടക്കം 164 വോട്ടുകളോടെയാണ് നര്‍വേക്കര്‍ പുതിയ സ്പീക്കറാകുന്നത്.

മഹാവികാസ് അഘാഡിയുടെ സ്ഥാനാര്‍ത്ഥിയായി ശിവസേന എംഎല്‍എ രാജന്‍ സാല്‍വിയാണ് മത്സരിച്ചത്. ഇദ്ദേഹത്തിന് 107 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്തിയത്. എഴുന്നേറ്റ് നിന്ന് ഓരോ അംഗങ്ങളായി വോട്ടു രേഖപ്പെടുത്തുന്ന രീതിയിലായിരുന്നു തിരഞ്ഞെടുപ്പ്.

ശിവസേനയുടെ മുന്‍ നേതാവായിരുന്നി രാഹുല്‍ നര്‍വേക്കര്‍. 2014ല്‍ അദ്ദേഹം പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് 2019ല്‍ ബിജെപിയില്‍ എത്തി. വിമത നീക്കത്തിന് ശേഷം ശിവസേനയിലെ ഔദ്യോഗിക-വിമത എംഎല്‍എമാര്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വന്നത്. നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. അതിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ടമായിരുന്നു സ്പീക്കര്‍ തിരഞ്ഞെടുപ്പ്.

സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്പി എംഎല്‍എമാരായ അബു അസ്മിയും റയീസ് ശൈഖും വോട്ട് ചെയ്തില്ല. രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് രാജിവെക്കുന്നതിന് മുമ്പ് ഉദ്ദവ് താക്കറെ ഔറംഗാബാദിന്റെ പേര് മാറ്റിയിരുന്നു. ഈ നടപടിക്കെതിരെ എസ്പി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പില്‍ നിന്ന് എസ്പി വിട്ടുനിന്നത്.