രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം; ഭ്രമണപഥത്തിൽ എത്തിച്ചത് മൂന്ന് ഉപഗ്രഹങ്ങൾ

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-സബോര്‍ബിറ്റല്‍ (വി കെ എസ്) ഐ എസ് ആര്‍ ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീ ഹരികോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് രാവിലെ 11.30നായിരുന്നു വിക്ഷേപണം. വിദേശ ഉപഭോക്താക്കളുടെ ഉള്‍പ്പെടെ മൂന്ന് പേലോഡുകളാണ് റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ പ്രൊപ്പല്‍ഷന്‍ യൂണിറ്റില്‍ നിന്നാണ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്.

2018 ല്‍ രൂപം കൊണ്ട സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് സൗണ്ടിങ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത്. സ്വകാര്യ കമ്പനികളെ പ്രോല്‍സാഹിപ്പിക്കാനുള്ള നോഡല്‍ ഏജന്‍സിയായ ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രോമോഷന്‍ ഓതറൈസേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ ഇസ്‌റോയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു വിക്ഷേപണം.

4.8 മിനിറ്റ് നീണ്ടു നിന്ന ദൗത്യം സമ്പൂര്‍ണ വിജയമായിരുന്നു. പവന്‍കുമാര്‍ ചന്ദനെയും ഭാരത് ഡാക്കയും നേതൃത്വം നല്‍കുന്ന കമ്പനി സ്ഥാപിച്ചു രണ്ടുകൊല്ലത്തിനുള്ളില്‍ സ്വന്തമായി റോക്കറ്റുണ്ടാക്കി ഞെട്ടിച്ചിരുന്നു.

ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റ് ലക്ഷ്യമാക്കിയിട്ടുള്ള വിക്രം റോക്കറ്റുകളുടെ പരീക്ഷണ വകഭേദമാണ് ഇന്നു വിക്ഷേപിച്ച വിക്രം-എസ്. ഈ വിജയത്തോടെ, കമ്പനി വാണിജ്യ ഉപയോഗത്തിനായി രൂപകല്‍പന ചെയ്ത വിക്രം-1 പരീക്ഷണ ദൗത്യം ജൂണിനു മുന്‍പായി ഉണ്ടാകും.

റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനായി ഐഎസ്ആര്‍ഒയുമായി ധാരണാപത്രം ഒപ്പുവെച്ച ആദ്യ സ്റ്റാര്‍ട്ടപ്പാണ് സ്‌കൈറൂട്ട്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിക്ഷേപണം എന്നതിലുപരി, പ്രരംഭ് എന്ന് പേരിട്ടിരിക്കുന്ന സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ കന്നി ദൗത്യം കൂടിയാണിത്.