"ഞങ്ങൾ ഭക്ഷണം കൊണ്ടു വന്നിട്ടുണ്ട്": സർക്കാരുമായുള്ള കൂടിക്കാഴ്ചയിൽ ഉച്ചഭക്ഷണത്തിനുള്ള ക്ഷണം നിരസിച്ച്‌ കർഷകർ 

സർക്കാരുമായി നിർണായക കൂടിക്കാഴ്ച നടത്തുന്ന കർഷക സംഘടനകളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്ന മൂന്ന് കേന്ദ്രമന്ത്രിമാരുമായി ഉച്ചഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. ഉച്ചഭക്ഷണ സമയത്ത്, സർക്കാർ വാഗ്ദാനം ചെയ്ത ഭക്ഷണത്തോട് കർഷകർ “വേണ്ട” എന്ന് പറയുകയും ഗുരുദ്വാരയിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയും ചെയ്തു.

യോഗം നടക്കുന്ന വിഗ്യാൻ ഭവനിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങളിൽ, കർഷകരുടെ പ്രതിനിധികൾ തിടുക്കത്തിൽ ഉച്ചഭക്ഷണത്തിനായി ഒരു നീണ്ട മേശക്കരികിൽ ഒത്തുകൂടിയതായി കാണാം. ചിലർ ഒരു കോണിൽ നിലത്തിരുന്നു ശാന്തമായി ഭക്ഷണം കഴിച്ചു.

“അവർ ഞങ്ങൾക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു, ഞങ്ങൾ നിരസിച്ചു, ഞങ്ങളുടെ ഭക്ഷണം ഞങ്ങളുടെ പക്കലുണ്ട്,” ഒരു കർഷക നേതാവ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. സർക്കാർ നൽകുന്ന ഭക്ഷണമോ ചായയോ ഞങ്ങൾ സ്വീകരിക്കുന്നില്ലെന്ന് മറ്റൊരു കർഷക നേതാവ് പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരെ എട്ട് ദിവസമായി ഡൽഹിയുടെ അതിർത്തിയിൽ കർഷകർ പ്രക്ഷോഭത്തിലാണ്. സർക്കാരുമായി ഇന്ന് നടക്കുന്ന രണ്ടാം ഘട്ട യോഗത്തിന്റെ ആദ്യ പകുതിയിൽ നിയമത്തിന്റെ അപര്യാപ്തതകളെക്കുറിച്ചും നിയമങ്ങളിൽ എതിർക്കുന്നവ എന്തെല്ലാമാണെന്നും കർഷക പ്രതിനിധികൾ സർക്കാരിന് മുമ്പിൽ അവതരിപ്പിച്ചു എന്നാണ് റിപ്പോർട്ട്.