അജയ് മിശ്രയെ കര്‍ഷകര്‍ ബഹിഷ്‌കരിക്കുന്നു

യൂണിയന്‍ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ രണ്ട് സുപ്രധാന ഉദ്ഘാടനച്ചടങ്ങുകളില്‍നിന്നും ഒഴിവാക്കി. സംപൂര്‍ണ്ണനഗറിലെ കിസാന്‍ സഹകാരി ചീനി ലിമിറ്റഡ്, ബെല്‍ റായനിലെ സര്‍ജു സഹകാരി ചീനി ലിമിറ്റഡ് എന്നീ ഫാക്ടറികളുടെ ഉദ്ഘാടനത്തില്‍നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. പ്രസ്തുത കമ്പനികളുടെ ചടങ്ങില്‍ അജയ്‌യുടെ സാന്നിദ്ധ്യമുണ്ടായാല്‍ കര്‍ഷകര്‍ അവിടേയ്ക്ക് വിളവെടുത്ത കരിമ്പ് നല്‍കില്ല എന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ ഒഴിവാക്കല്‍. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകസമരത്തിനുനേരെ വാഹനം ഇടുച്ചുകയറ്റി ഏഴുപേര്‍ വധിക്കപ്പെട്ട സംഭവത്തിലെ പ്രതിയാണ്. മകനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നയാളാണ് മന്ത്രി. കര്‍ഷകസമരം വിജയിച്ചതിനുശേഷവും കരിനിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും പ്രതിരോധസമരത്തിലേര്‍പ്പെട്ടവരെ ഉപ്രദ്രവിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെയുളള ജനരോഷം അവസാനിക്കുന്നില്ല.

നവംബര്‍ 22 ന് ലക്‌നൗവില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തില്‍ വെച്ചാണ് ടിക്കായത്ത് മുന്നറിയിപ്പു നല്‍കിയത്. എത്ര നഷ്ടം വന്നാലും ശരി അജയ്‌യെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്ന ഫാക്ടറികളില്‍ കരിമ്പുകര്‍ഷകര്‍ തങ്ങളുയെ ഉത്പന്നങ്ങളെത്തിക്കില്ല. ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസില്‍ അവ കൂനകൂട്ടിയിടും എന്നാണ് ടിക്കായത്ത് പറഞ്ഞത്.

ഒക്‌ടോബര്‍ മൂന്നിനാണ് ബണ്‍ബീര്‍ പൂരില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനവേളയില്‍ പ്രതിഷേധിക്കുന്നതിനായി അഗ്രാസെന്‍ ഇന്റര്‍ കോളേജില്‍നിന്നും പുറപ്പെട്ട സമാധാനപരമായ കര്‍ഷകറാലിക്കുനേരെ തന്റെ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്തിരുന്ന ആശിഷ് യാതൊരു പ്രകോപനവുമില്ലാതെ മൂന്നു വാഹനങ്ങള്‍ ഇടിച്ചു കയറ്റിയത്. ഈ സംഭവത്തിന്റെ ഭയാനകദൃശ്യം ഒരാളുടെ ക്യാമറയില്‍ കിട്ടിയതുകൊണ്ടു മാത്രമാണ് രാഷ്ട്രീയക്കാരുടെ ഇടപെടല്‍ മൂലം തേഞ്ഞുമാഞ്ഞുപോയേക്കാവുന്ന കുറ്റകൃത്യത്തിന് തെളിവുണ്ടായത്. നാലു കര്‍ഷകരാണ് സംഭവസ്ഥലത്ത് അന്നു മൃതിയടഞ്ഞത്. സംഭവത്തിനുശേഷം വാഹനത്തെ പിന്തുടര്‍ന്ന കര്‍ഷകര്‍ ഒരു വാഹനം പിടിക്കുകയും അതില്‍ യാത്ര ചെയ്തിരുന്ന മൂന്ന് ബിജെപി പ്രവര്‍ത്തകരെയും വധിക്കുകയും ചെയ്തിരുന്നു. ആശിഷ് മിശ്ര ഇതിനിടെ രക്ഷപ്പെട്ടു. വീഡിയോ ഷൂട്ട് ചെയ്തയാളും പിന്നീട് കുറ്റവാളികളുടെ ആളുകളുടെ കൈയാല്‍ കൊലചെയ്യപ്പെട്ടു.

നേപ്പാളിലേക്ക് രക്ഷപ്പെട്ട ആശിഷ് ഒക്‌ടോബര്‍ 9ന് പിടിയിലാകുകയും 10 മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വാഹനം ഓടിച്ചുകയറ്റല്‍ തുടങ്ങി എട്ടോളം വകുപ്പുകള്‍ ആശിഷിനെതിരെ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മന്ത്രിപുത്രനടക്കം 13 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Read more

വിവാദമായ കര്‍ഷകനയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തിയ സമരത്തിനെതിരെ നിരവധിയായ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. ദില്ലിയിലെ സമരവേദിയിലേക്ക് ഭക്ഷണവും കുടിവെള്ളവും വരുന്നത് തടയാന്‍ ശ്രമിച്ചു. ഒറ്റക്കും കൂട്ടായും കായികമായ ആക്രമണങ്ങളുണ്ടായിയി. ഇതിനിടയിലാണ് ലഖിംപൂര്‍ ഖേരിയില്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായത്. ആശിഷ് കുറ്റകൃത്യത്തില്‍ പങ്കാളിയല്ല എന്നു പ്രസ്താവിച്ച അജയ് മിശ്ര മകന്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്നതിന് കള്ളത്തെളിവുകളുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുകയും അജയ് മിശ്രയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണം എന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം കാര്‍ഷികനയങ്ങള്‍ നിരുപാധികം പിന്‍വലിക്കുന്നതായി പ്രസ്താവിച്ച് പ്രധാനമന്ത്രി മാപ്പുപറഞ്ഞു എങ്കിലും കര്‍ഷകസമരം ഇനിയും അവസാനിച്ചിട്ടില്ല.