പഞ്ചാബിൽ നിന്നുള്ള കർഷക നേതാക്കൾ പ്രതിഷേധിക്കുന്ന കർഷകരെ അഭിസംബോധന ചെയ്യും

പഞ്ചാബിൽ നിന്നുള്ള കർഷക നേതാക്കൾ ഇന്ന് ഡൽഹി-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ അഭിസംബോധന ചെയ്യും. ഇന്നലെ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തിയ റിപ്പബ്ലിക് ദിന ട്രാക്ടർ റാലി അക്രമങ്ങളിലേക്ക് വഴിവച്ചിരുന്നു.

ഡൽഹി ചെങ്കോട്ടയിലേക്കുള്ള റോഡിൽ ഒരു കർഷകൻ ഇന്നലെ മരിച്ചു. ട്രാക്ടർ മറിഞ്ഞുണ്ടായ അപകടമാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെനടന്ന അക്രമങ്ങളിൽ 86 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും 22 കേസുകൾ രജിസ്റ്റർ ചെയ്തതായും ഡൽഹി പോലീസ് അറിയിച്ചു.

സിങ്കു അതിർത്തിയിൽ കർഷക നേതാക്കളുടെ പ്രസംഗത്തെത്തുടർന്ന് ഈ നേതാക്കളുടെ യോഗം അടുത്ത നടപടികളുടെ പട്ടിക തയ്യാറാക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച വൈകുന്നേരം ഉന്നതതല യോഗം ചേർന്നിരുന്നു. തുടർന്ന് ഡൽഹിയിൽ അധിക അർദ്ധസൈനികരെ വിന്യസിക്കാൻ തീരുമാനമെടുത്തു. പഞ്ചാബും ഹരിയാനയും അതീവ ജാഗ്രതയിലാണ്.

ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.