പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി പത്മ പുരസ്‌കാരം നിരസിച്ചു

പ്രശസ്ത ബംഗാളി ഗായികയും സംഗീതജ്ഞയുമായ സന്ധ്യ മുഖര്‍ജി പത്മ പുരസ്‌കാരം നിരസിച്ചു. പ്രഖ്യാപനത്തിന് മുമ്പ് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പത്മശ്രീ വാഗ്ദാനം ചെയ്ത് സന്ധ്യ മുഖര്‍ജിയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ തന്റെ അമ്മ ഈ ബഹുമതി നിരസിച്ചതായി സന്ധ്യ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്ത അറിയിക്കുകയായിരുന്നു. ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷണ്‍ പുരസ്‌കാരം നിരസിക്കുന്നതായും അറിയിച്ചിരുന്നു.

ബംഗാളി ഗാനരംഗത്ത് പതിറ്റാണ്ടുകളായി നിറഞ്ഞു നിന്ന ഇതിഹാസത്തിന് 90 വയസ്സുള്ളപ്പോള്‍ പത്മശ്രീ നല്‍കുന്നത് അങ്ങേയറ്റം നിന്ദ്യമാണെന്ന് സൗമി സെന്‍ഗുപ്ത പറഞ്ഞു. പത്മശ്രീ നിരസിക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമല്ലെന്നും സൗമി സെന്‍ഗുപ്ത വ്യക്തമാക്കി. ”ഇതില്‍ രാഷ്ട്രീയമില്ല. അവര്‍ രാഷ്ട്രീയത്തിനും അതീതയാണ്. അതിനാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളൊന്നും അന്വേഷിക്കരുത്.’ തന്റെ മാതാവിന് അവരെ അപമാനിച്ചതായി തോന്നിയെന്നും സൗമി കൂട്ടിച്ചേര്‍ത്തു.

60 കളിലെയും 70 കളിലെയും ഏറ്റവും മധുരമുള്ള ശബ്ദങ്ങളിലൊന്നായാണ് സന്ധ്യ മുഖര്‍ജിയെ കണക്കാക്കുന്നത്. ബംഗാളിയിലും ഹിന്ദിയിലും മറ്റ് നിരവധി ഭാഷകളിലുമായി ആയിരക്കണക്കിന് ഗാനങ്ങളാണ് അവര്‍ പാടിയിരിക്കുന്നത്. 1931 ല്‍ ജനിച്ച സന്ധ്യ മുഖര്‍ജി 1948-ല്‍ അഞ്ജാന്‍ ഗഢ് എന്ന ഹിന്ദി ചിത്രത്തിന് വേണ്ടിയാണ് തന്റെ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്തത്. ഹേമന്ത മുഖര്‍ജിയോടൊപ്പമുള്ള സന്ധ്യ മുഖര്‍ജിയുടെ യുഗ്മഗാനങ്ങള്‍ സംഗീത പ്രേമികള്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

2011 സന്ധ്യാ മുഖര്‍ജിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയായ ബംഗ ബിഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. ഹോളിവുഡ് ക്ലാസിക്കായ ‘സൗണ്ട് ഓഫ് മ്യൂസിക്കിന്റെ’ ബംഗാളി റീമേക്കായ ‘ജയ് ജയന്തി’ യ്ക്ക് 1970ല്‍ മികച്ച വനിത പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും ലഭിച്ചു.

പുരസ്‌കാര ജേതാക്കളെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ വിവരം അറിയിക്കാറുണ്ട്. അതിനാല്‍ ഇവ നിരസിക്കുന്നത് അപൂര്‍വ്വമാണ്. പ്രശസ്ത ബോളിവുഡ് തിരക്കഥാകൃത്ത് സലീം ഖാന്‍ 2015 ല്‍ പത്മശ്രീ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ചരിത്രകാരി റൊമീല ഥാപ്പര്‍ 2005 ല്‍ പത്മഭൂഷണ്‍ നിരസിച്ചിരുന്നു. പ്രശസ്ത എഴുത്തുകാരന്‍ ഖുശ് വന്ത് സിങും പത്മഭൂഷണ്‍ തിരികെ നല്‍കിയിരുന്നു. പഞ്ചാബ് സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പുരസ്‌കാരം തിരികെ നല്‍കിയത്.