മനുഷ്യരെ പോലെ കൊറോണ വൈറസിനും ജീവിക്കാൻ അവകാശമുണ്ടെന്ന് ബി.ജെ.പി നേതാവ്; എന്നാല്‍ സെന്‍ട്രല്‍ വിസ്തയില്‍ താമസിപ്പിച്ചോളാന്‍ ട്രോളന്മാര്‍ 

കോവിഡ് രണ്ടാം ഘട്ട വ്യാപനം അതി തീവ്രമായി തുടരുമ്പോഴും  വിചിത്ര  വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. കൊറോണ വൈറസ് അണുജീവിയാണെന്നും അതിന് ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്നുമാണ്  ത്രിവേന്ദ്ര സിങ് റാവത്തിന്റെ വാദം.

താത്വചിന്താപരമായി കാണുമ്പോൾ കൊറോണ വൈറസ് ഒരു അണു ജീവിയാണ്. അതിന് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്നാൽ, മനുഷ്യർ ബുദ്ധിമാന്മാരെന്ന് കരുതി ആ വൈറസിനെ തുരത്തിയോടിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് വൈറസ് സ്വയം വകഭേദങ്ങളുണ്ടാക്കുന്നത് -ത്രിവേന്ദ്ര സിങ് റാവത്ത് ഒരു ചാനലിനോട് പറഞ്ഞു.

പ്രസ്താവനയ്ക്ക് പിന്നാലെ ത്രിവേന്ദ്ര സിങിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. എങ്ങനെ ഉത്തരവാദപ്പെട്ട നേതാക്കള്‍ക്ക് രാജ്യത്തെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയെ നിസ്സാരമായി കാണാന്‍ കഴിയുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. റാവത്തിന്‍റെ പ്രസ്താവനക്കെതിരെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. വൈറസിന് കേന്ദ്രം പണിയുന്ന സെൻട്രൽ വിസ്റ്റയിൽ സ്ഥലം നൽകണമെന്നാണ് ഒരു ട്വിറ്റർ ഉപയോ​ക്താവ് പരിഹാസരൂപേണ പറഞ്ഞത്.

വൈറസിന്‍റെ കാര്യത്തില്‍ അത്രയ്ക്ക് ആശങ്കയുണ്ടെങ്കില്‍ സെന്‍ട്രല്‍ വിസ്തയില്‍ താമസിപ്പിച്ചോളൂ എന്നാണ് ഒരാളുടെ കമന്‍റ്.