മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; സർക്കാർ തലയ്ക്ക് വിലയിട്ട നാല് മാവോയിസ്റ് നേതാക്കൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിൽ പൊലീസ്- സിആർപിഎഫ് വിഭാഗവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സർക്കാർ തലയ്ക്കു 36 ലക്ഷം വിലയിട്ട മാവോയിസ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഗഡ്ചിറോളിയിലാണ് പൊലീസ്- സിആർപിഎഫ് വിഭാഗവുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്.

മാവോയിസ്റ്റുകൾ തെലങ്കാനയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ഏറ്റുമുട്ടൽ നടന്നത്. ഇവരിൽ നിന്നും ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തെലങ്കാനയിൽ നിന്ന് ചില നക്സലൈറ്റുകൾ പ്രൺഹിത നദി കടന്ന് ഗഡ്ചിരോളിയിലേക്ക് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

റേപ്പൻപള്ളിക്കടുത്തുള്ള കൊളമർക മലനിരകളിൽ സി-60 യൂണിറ്റ് സംഘങ്ങളിലൊന്ന് തെരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു. വെടിവയ്പ്പ് അവസാനിച്ചതിന് ശേഷം പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് നാല് നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

പ്രദേശത്ത് സേന വിഭാഗങ്ങൾ തിരച്ചിൽ തുടരുകയാണ്. ഗഡ്ചിരോളി പൊലീസിൻ്റെ സ്‌പെഷ്യൽ കോംബാറ്റ് യൂണിറ്റ് സി-60, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൻ്റെ ക്വിക്ക് ആക്ഷൻ ടീമും സംയുക്തമായി പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു.