മോദിയുടെ ചട്ടലംഘനത്തില്‍ മിണ്ടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; പരാതിയില്‍ മൗനം പാലിച്ച് ഗ്യാനേഷ് കുമാറും കൂട്ടരും; കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസും സിപിഐയും

വനിത സംവരണ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പാരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ അഭിസംബോധനയിലെ ചട്ടലംഘനത്തില്‍ പരാതി കിട്ടിയിട്ടും മൗനമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണ മുന്നണിയിലേയും ബിജെപി നേതാക്കളുടേയും മോദിയുടേയും പേരില്‍ പരാതി ഉയരുമ്പോള്‍ സ്ഥിരം മൗനത്തെ കൂട്ടുപിടിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. കോണ്‍ഗ്രസും സിപിഐയും നല്‍കിയ പരാതിയില്‍ തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പതറുകയാണ്.

പരാതിയില്‍ എന്തെങ്കിലും പ്രതികരണം കിട്ടിയിട്ടില്ലെന്ന് ഇടതു നേതാക്കള്‍ വ്യക്തമാക്കി. ബംഗാളിലും തമിഴ്‌നാട്ടിലുമൊക്കെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആണ് കേന്ദ്രം വനിത ബില്‍ ഡിലിമിറ്റേഷന്‍ മറച്ചു പടിച്ചു ചര്‍ച്ചയാക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇടത് നേതാക്കളുടെ നീക്കം.

മോദിയുടേത് നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നുവെന്നും, നാടകത്തിന്റെ അവസാനമാണ് പ്രസംഗമെന്നും ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെ പി സന്തോഷ് കുമാര്‍ എംപി, കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര തുടങ്ങിയവരാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയത്. പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അനില്‍ അക്കര തിരഞ്ഞെടുപ്പ് കമ്മീഷന് റിമൈന്‍ഡര്‍ അയച്ചു. നിരവധി പരാതികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടും കമ്മീഷന്‍ തുടര്‍നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഓര്‍മ്മപ്പെടുത്തല്‍ കത്ത് അനില്‍ അക്കര അയച്ചത്.

ഔദ്യോഗിക മാധ്യമങ്ങള്‍ ദുര്യുപയോഗം ചെയ്താണ് പ്രസംഗം നടത്തിയതെന്നും പ്രധാനമന്ത്രിയുടേത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് പരാതി. അന്വേഷണം നടത്തി ആവശ്യമായ നടപടി എടുക്കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് അയച്ച പരാതിയില്‍ പി സന്തോഷ് കുമാര്‍ എംപി ആവശ്യപ്പെട്ടത്.

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ദൂരദര്‍ശനിലൂടെ സംസാരിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ അനില്‍ അക്കര കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം ഉള്‍പ്പെടെയുള്ളവ നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ദൂരദര്‍ശനിലൂടെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഈ സമയം അദ്ദേഹം രാഷ്ട്രീയ പരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെന്നും എഐസിസി അംഗം അനില്‍ അക്കര പരാതിയില്‍ പറയുന്നു.ഔദ്യോഗിക പ്ലാറ്റ്‌ഫോം രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാന്‍ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം