'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; നെന്മാറയില്‍ സ്‌ട്രോങ് റൂം തുറക്കുന്നത് മാറ്റി

കോഴിക്കോടും പാലക്കാടും സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ഇടപെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍. പോളിങ്ങിനു ശേഷം തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്തതും അല്ലാത്തതുമായ മുറികള്‍ ഒരു കാരണവശാലും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. വോട്ടെണ്ണല്‍ കഴിയും വരെ മെറ്റീരിയല്‍ റൂം ഉള്‍പ്പെടെ ഒരു മുറിയും തുറക്കാന്‍ പാടില്ലെന്നാണ് 14 ജില്ലാ കലക്ടര്‍മാര്‍ക്കും റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇന്ന് രാവിലെ, പാലക്കാട് നെന്മാറ മണ്ഡലത്തില്‍ വിക്ടോറിയ കോളജിലെ ഇന്ന് സ്‌ട്രോങ് റൂം തുറക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ജില്ലാ കലക്ടര്‍ അതു വേണ്ടെന്നു വച്ചിരുന്നു. നെന്മാറ മണ്ഡലത്തിന്റെ മെറ്റീരിയല്‍ റൂം തുറക്കാന്‍ തീരുമാനിച്ചതില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ മുറികളില്‍ വച്ച് പൂട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ്. അതിന്റെ പേരില്‍ വോട്ടെണ്ണല്‍ ദിവസത്തിനു മുന്‍പ് മുറികള്‍ തുറക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അത് സംശയത്തിനിടയാക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചിട്ടുണ്ട്. ഇന്‍ഡക്‌സ് കാര്‍ഡ് തയാറാക്കാനോ എന്‍കോര്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ പരിശോധിക്കാനോ മുറി തുറക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് പേരാമ്പ്രയിലെ സ്‌ട്രോങ്ങ് റൂം വിവാദം അണയുന്നതിന് പിന്നാലെയാണ് പാലക്കാട് നെന്മാറയിലും സ്‌ട്രോങ്ങ് റൂം വിവാദം ഉയര്‍ന്ന് വന്നത്. വിക്ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വിവാദമായതോടെ മാറ്റി. തുറക്കാന്‍ തീരുമാനിച്ചത് മെറ്റീരിയല്‍ സ്‌ട്രോങ് റൂം ആണെന്നും ഇവിഎം സ്‌ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി വിശദീകരിച്ചു. മെറ്റീരിയല്‍ റൂം തുറക്കുന്നതില്‍ അസ്വാഭാവികതയില്ല. ഫോം 17എ എടുക്കാനാണ് റൂം തുറക്കാന്‍ തീരുമാനിച്ചത്. വെബ്‌സൈറ്റില്‍ കണക്കുകള്‍ രേഖപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ പിന്നീട് റൂം തുറക്കേണ്ടെന്ന് തീരുമാനിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശപ്രകാരമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും കലക്ടര്‍ പറഞ്ഞു. പ്രിസൈഡിങ് ഓഫിസര്‍ മറന്നുവച്ച ഡയറി എടുക്കാനാണ് നെന്മാറയില്‍ റൂം തുറക്കുന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്.

കോഴിക്കോട്ട് വെള്ളിമാടുകുന്ന് ജെഡിടി സെന്ററിലെ പേരാമ്പ്ര മണ്ഡലത്തിന്റെ സ്‌ട്രോങ് റൂമിനോടു ചേര്‍ന്നുള്ള മെറ്റീരിയല്‍ റൂം തുറന്ന് വന്‍ വിവാദമായിരിക്കേയാണ് നെന്മാറയില്‍ സ്‌ട്രോങ് റൂം തുറക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഉത്തരവ്. അതേസമയം നെന്മാറയില്‍ റൂം തുറക്കുന്ന വിവരം സ്ഥാനാര്‍ഥികളെ ഫോണില്‍ വിളിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചതെന്ന് നെന്മാറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ.തങ്കപ്പന്‍ പറഞ്ഞു. അതില്‍ അസ്വാഭാവികതയുണ്ടെന്നും സ്ഥാനാര്‍ഥികളെ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ, പേരാമ്പ്ര സ്‌ട്രോങ് റൂം തുറന്നതില്‍ ജില്ലാ കലക്ടര്‍ ഉടന്‍ വിശദീകരണം നല്‍കും. ജെഡിടി ഇസ്‌ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ട്രോങ് റൂമുകള്‍ അനുമതിയില്ലാതെ തുറന്നെന്ന യുഡിഎഫിന്റെ പരാതിയില്‍ ചീഫ് ഇലക്ടറല്‍ ഓഫിസറാണ് റിപ്പോര്‍ട്ട് തേടിയത്.