ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മന്ത്രി നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തു

മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 1993ലെ സ്‌ഫോടനപരമ്പര കേസ് പ്രതിയുമായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. സമന്‍സിനെ തുടര്‍ന്ന് രാവിലെ 7. 45 ഓടെ മാലിക് ഇഡി കാര്യാലയത്തില്‍ എത്തുകയായിരുന്നു.

ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതി?ല്‍ ദുരൂഹത ആരോപിച്ച് നിരന്തരം ചോദ്യങ്ങളുന്നയിച്ചിരുന്നു മാലിക്. കേന്ദ്രസര്‍ക്കാരിനും ബിജെപി നേതാക്കന്മാര്‍ക്കുമെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

നാര്‍ക്കോട്ടിക് കംട്രോള്‍ ബ്യൂറോ ( എന്‍.സി.ബി ) ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യം തുറന്നുകാട്ടിയത് മാലികാണ്. എന്‍.സി.ബി മുംബൈ മേധാവിയായിരുന്ന സമീര്‍ വാങ്കഡെക്കെതിരെയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിലവിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസിനെതിരെ അധോലോക ബന്ധവും മാലിക് ആരോപിച്ചിരുന്നു. മാലിക് സ്‌ഫോടന കേസ് പ്രതിയുമായി ഭൂമി ഇടപാട് നടത്തിയതിന്റെ രേഖകളുമായാണ് ഫട്‌നാവിസ് പ്രതികരിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ടാണ് മാലികിനെ ഇ.ഡി ചോദ്യം ചെയ്തത്.