ചാണകവും ഗോമൂത്രവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തും; ശിവരാജ് സിം​ഗ് ചൗഹാന്‍

പശുവിനും ഗോമൂത്രത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാന്‍. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാ മൃഗഡോക്ടര്‍മാരുടെ കണ്‍വെന്‍ഷനിലാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.

‘പശുക്കളെയും കാളകളെയും ഇല്ലാതെ നമുക്ക് പലകാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. പശു, ചാണകം, ഗോമൂത്രം എന്നിവയ്ക്ക് രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും സമ്പദ് വ്യവസ്ഥയെ ശക്തമാക്കാന്‍ കഴിയും. അതിന് വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുതരും. സ്ത്രീകള്‍ മുന്നോട്ട് വന്നാല്‍ ഈ രംഗത്ത് മികച്ച വിജയം ഉറപ്പാണ്. ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും കീടനാശിനി മുതല്‍ മരുന്നുകള്‍ വരെ വ്യത്യസ്തങ്ങളായ ഉല്‍പ്പ്ന്നങ്ങളും നിര്‍മ്മിക്കാന്‍ കഴിയും. മധ്യപ്രദേശിലെ ശ്മശാനങ്ങളില്‍ മരത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ഗോകാസ്ത് (ചാണകം കൊണ്ട് നിര്‍മ്മിച്ച തടികള്‍) ഉപയോഗിക്കുന്നു,’ എന്നും അദ്ദേഹം പറഞ്ഞു.

പശുവളര്‍ത്തല്‍ ചെറുകിട കര്‍ഷകര്‍ക്കും കന്നുകാലി ഉടമകള്‍ക്കും ലാഭകരമായി നടത്താന്‍ കഴിയുന്ന ബിസിനസ്സാക്കി ഇതിനെ മാറ്റാനായി വെറ്ററിനറി ഡോക്ടര്‍മാരും വിദഗ്ധരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളില്‍ പശു വളര്‍ത്തല്‍ രംഗത്ത് കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇത് ക്ഷീര വ്യവസായത്തിന്റെ വിജയത്തിന് കാരണമായി എന്ന് പരിപാടിയെ അഭിസംബോധന ചെയ്ത് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല, പറഞ്ഞു. ഈ മേഖലയില്‍ സംരംഭകത്വം തിരഞ്ഞെടുക്കുന്ന വനിതാ വെറ്ററിനറി ബിരുദധാരികളെ സഹായിക്കണമെന്നും രൂപാല കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ സാഗര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ മാതൃകയില്‍ പശു സംരക്ഷണത്തിനായി സര്‍വകലാശാല വലിയൊരു കേന്ദ്രം സ്ഥാപിക്കണമെന്നും സര്‍ക്കാരും താനും വ്യക്തിപരമായി ഇതില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ഇത് സംസ്ഥാനത്ത് പശു സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു.