ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതല്ലേ, എനിക്ക് വേണ്ടി പ്രസ്താവനയിറക്കാത്തതെന്ത്; ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച ഐ.എം.എയെ വിമര്‍ശിച്ച് ഡോ. കഫീല്‍ ഖാന്‍

ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കു രോഗിയുടെ ബന്ധുക്കളില്‍ നിന്നു മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത് ഐ.എം.എയും രംഗത്ത് വന്നിരുന്നു. ഐഎംഎയുടെ ഈ നടപടിയെ വിമര്‍ശിച്ചിരിക്കുകയാണ്് ഡോ. കഫീല്‍ ഖാന്‍. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ നിന്നും തനിക്ക് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ മൗനം പാലിച്ച ഐ.എം.എയുടെ നടപടിയെയാണ് കഫീല്‍ ഖാന്‍ വിമര്‍ശിക്കുന്നത്.

” സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എനിക്ക് നഷ്ടപരിഹാരം നല്‍കുകയോ എന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഓഫീസുകളൊക്കെ കയറിയിറങ്ങുകയാണ്. നിങ്ങള്‍ എനിക്കുവേണ്ടി ഒരു പ്രസ്താവന ഇറക്കാത്തതെന്ത്. ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവനല്ലേ. എനിക്കും കുടുംബമുണ്ട്”- കഫീല്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

2017ല്‍ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ഗവ.മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച സംഭവത്തോടെയാണ് കഫീല്‍ ഖാന്‍ വാര്‍ത്തകളിലിടം നേടിയത്.. സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കി പുറത്ത് നിന്ന് ഓക്‌സിജന്‍ സിലണ്ടര്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോക്ടറായി അദ്ദേഹം പ്രശംസിക്കപ്പെട്ടു. എന്നാല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന വെളിപ്പെടുത്തലോടെ യു.പി സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു.