ഇന്‍ഡിക്കേറ്ററുകള്‍ ഇടണം, കണ്ണാടികള്‍ നോക്കണം; ബ്ലാക്ക് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; ബെംഗളൂരു-മൈസൂരു പാതയില്‍ ബസുമായി സര്‍ക്കസ് കാണിക്കരുതെന്ന് കെഎസ്ആര്‍ടിസി

ബെംഗളൂരു-മൈസൂരു പാതയില്‍ കര്‍ണാടക ആര്‍ടിസി ബസുകള്‍ അമിതവേഗം എടുക്കരുതെന്ന് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം. വേഗം 80 കിലോമീറ്ററിലധികം ആകരുതെന്നാണ് ഡ്രൈവര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

റോഡിലെ നിശ്ചിത ട്രാക്കിലൂടെമാത്രമേ ബസ് ഓടിക്കാവൂ. ട്രാക്ക് മാറേണ്ടിവന്നാല്‍ നിര്‍ബന്ധമായും ഇന്‍ഡിക്കേറ്ററുകള്‍ ഇടണമെന്നും ഇരുവശങ്ങളിലെയും കണ്ണാടികള്‍ നോക്കണമെന്നുമെല്ലാമുള്ള നിര്‍ദേശങ്ങളാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

എഡിജിപി അലോക് കുമാര്‍ പാതയില്‍ കണ്ടെത്തിയിട്ടുള്ള 25 ബ്ലാക്ക് സ്‌പോട്ടുകളില്‍ വളരെയധികം ശ്രദ്ധവേണമെന്ന് ഡ്രൈവര്‍മാര്‍ക്ക് താക്കീത് നല്‍കി.

ബെംഗളൂരു-മൈസൂരു പാത അതിവേഗ(എക്‌സ്പ്രസ്) പാതയല്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയതിന് പിന്നാലെ കെഎസ്ആര്‍ടിയുടെ നിര്‍ദേശം പുറത്തിറങ്ങിയിരിക്കുന്നത്.

‘ആക്‌സസ് കണ്‍ട്രോള്‍ഡ്’ ദേശീയപാതയാണിതെന്നും വേഗപരിധി 100 കിലോമീറ്ററാണെന്നും അധികൃതര്‍ വ്യക്തമാക്കി. സാധാരണ എക്‌സ്പ്രസ് പാതകളിലെ വേഗപരിധി 120 കിലോമീറ്ററാണ്.

പാതയില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരേ പോലീസ് നടപടിയെടുത്തുവരുകയാണ്. ഇത് അതിവേഗപാതയാണെന്നു പറഞ്ഞതിനെതിരേ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ വിശദീകരണം. പാതയുടെ നിലവാരം കണ്ടിട്ടാണ് അതിവേഗപാതയെന്ന് ജനങ്ങള്‍ പറയുന്നതെന്ന് എന്‍.എച്ച്.എ.ഐ. ബെംഗളൂരു മേഖലാ ഓഫീസര്‍ വിവേക് ജെയ്സ്വാള്‍ പറഞ്ഞു.

പാതയില്‍ ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ട്രാക്ടറുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി ദേശീയപാത അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ‘ആക്‌സസ് കണ്‍ട്രോള്‍ഡ് ഹൈവേ’ എന്നാണ് പറഞ്ഞിരിക്കുന്നത്.

നിയന്ത്രണം വിശദീകരിച്ച് കഴിഞ്ഞദിവസം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലും അതിവേഗപാതയെന്ന് പറയുന്നില്ല. ഹൈസ്പീഡ് കോറിഡോറായി നിര്‍മിച്ച ആക്‌സസ് കണ്‍ട്രോള്‍ഡ് ഹൈവേയാണെന്നും ഇതില്‍ വാഹനങ്ങളുടെ വേഗപരിധി 80 മുതല്‍ 100 കിലോമീറ്റര്‍വരെ ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്.