ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണം; നടപടികള്‍ക്ക് നിയമവിരുദ്ധവും ഗൂഢോദ്ദേശ്യവും; അയോഗ്യനാക്കപ്പെട്ട മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍

ക്ഷദ്വീപിലെ ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍. വധശ്രമക്കേസില്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഈ മാസം ആദ്യം അയോഗ്യനാക്കിയിരുന്നു. തുടര്‍ന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പുണ്ടാകുംവരെ കാത്തിരിക്കാതെ കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നിയമവിരുദ്ധവും ഗൂഢോദ്ദേശ്യത്തോടെയുമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫൈസല്‍ ഉള്‍പ്പെടെ നാല് പേരെയാണ് കവരത്തി ജില്ല സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. എം.പിയുടെ സഹോദരന്‍ മുഹമ്മദ് അമീന്‍, അമ്മാവന്‍ പടിപ്പുര ഹുസൈന്‍ എന്നിവരും ശിക്ഷിക്കപ്പെട്ടവരിലുണ്ട്. 2009ലെ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലി എന്നയാളെ ആ്രകമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലാണ് ശിക്ഷ. കവരത്തി ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍. ജാമ്യാപേക്ഷ കോടതി പരിഗണിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ വിധിക്കുന്ന ജനപ്രതിനിധികള്‍ അയോഗ്യത നേരിടുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ എം.പി സ്ഥാനവും തുലാസിലാണ്. 32 പേരാണ് കേസില്‍ പ്രതികള്‍. ഇതില്‍ ആദ്യഘട്ടത്തിലുള്ള ശിക്ഷയാണ് വിധിച്ചത്. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് ഒരു ഷെഡ് തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പി.എം സെയ്ദിന്റെ മരണത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് അക്രമം അരങ്ങേറിയത്. സെയ്ദിന്റെ മകളുടെ ഭര്‍ത്താവാണ് ആക്രമിക്കപ്പെട്ട മുഹമ്മദ് സാലി. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലിയെ പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേക്ക് എയര്‍ ലിഫ്ട് ചെയ്ത് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു.