ധ‌ർമ്മസ്ഥല കേസിൽ വൻ ട്വിസ്റ്റ്; വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ, കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അമ്മയെന്ന് അവകാശപ്പെട്ട സുജാത ഭട്ട്!

കർണാടകയിലെ ധർമസ്ഥലയിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. വ്യാജ വെളിപ്പെടുത്തൽ ആണ് ഇയാൾ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തിൽ. ഇയാളുടെ പേര്, വിവരങ്ങൾ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സിഎൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ.

ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്.

അതേസമയം ധർമസ്ഥല ക്ഷേത്രപരിസരത്തു നിന്നും 2003ൽ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അനന്യ ഭട്ടിൻ്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട്. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്‌തതെന്നും സുജാത ഭട്ട് ഇൻസൈറ്റ് റഷ് ചാനലിനോട് പറഞ്ഞു.

‘ഗിരീഷ് മട്ടന്നവറും ടി ജയന്തും പറഞ്ഞതുകൊണ്ടാണ് താൻ കള്ളം പറഞ്ഞത്. ദയവായി എന്നോട് ക്ഷമിക്കണം, എനിക്കൊരു തെറ്റുപറ്റി. ധർമസ്ഥലയോടും കർണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും താൻ ക്ഷമ ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. ജനങ്ങളോട് ഞാൻ കള്ളം പറഞ്ഞു. ദയവായി ഈ വിവാദത്തിൽ നിന്ന് ഒഴിവാക്കണം’- ഇവർ പറഞ്ഞു.

Read more

സുജാതയ്ക്ക് മകളില്ലെന്നും വാസ്‌തവിരുദ്ധമായ കാര്യങ്ങളാണ് അവർ പറയുന്നതെന്നും സഹോദരൻ പറഞ്ഞു. അവർ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ വീട് വിട്ട് പോയതാണ്. നാൽപ്പത് വർഷത്തിനിടയിൽ അത്യപൂർവ്വമായി ഞങ്ങളെ സന്ദർശിച്ചിട്ടുണ്ട്. കുടുംബവുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. ഒരു വർഷത്തിന് മുൻപ് വീട്ടിൽ വന്നു. ബെംഗളൂരുവിലാണ് താമസമെന്നും ഇപ്പോൾ കോടീശ്വരിയാണെന്നും പറഞ്ഞു. അപ്പോൾ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.