ലൈംഗിക പീഡനവും ഭീഷണിയും; ട്യൂഷൻ അധ്യാപകനെ വിദ്യാർത്ഥി പേപ്പർ കട്ടർ ഉപയോഗിച്ച് കൊലപ്പെടുത്തി

ട്യൂഷൻ അധ്യാപകനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി അറസ്റ്റിൽ. 28 കാരനായ അധ്യാപകനിൽ നിന്ന് തുടർച്ചയായുള്ള ലൈംഗിക പീഡനവും ഭീഷണികളും സഹിക്കവയ്യാതെയാണ് കുട്ടി കൊലപാതകം നടത്തിയത്. ദക്ഷിണ ഡൽഹിയിലെ ഓഖ്ല പ്രദേശത്തുള്ള റെസിഡൻഷ്യൽ ഏരിയയായ ജാമിയ നഗറിലാണ് സംഭവം.

സക്കീർ നഗർ സ്വദേശിയായ വസീമിനെ ഓഗസ്റ്റ് 30 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്തായിരുന്നു കൊലപാതകം. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയ സ്ഥലം വസീമിന്റെ പിതാവിന്റേതാണ്. ഈ സ്ഥലം കുറച്ചുകാലമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ജാമിയ നഗർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ പങ്ക് കണ്ടെത്തുയകയായിരുന്നു. ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട വസീം തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നൽകി. പീഡന വീഡിയോ പകർത്തുകയും വിളിച്ചാൽ വന്നില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഓഗസ്റ്റ് 30ന് രാവിലെ 11.30 ഓടെ കുട്ടിയെ വസീം വീണ്ടും വിളിച്ചു വരുത്തി. തുടർച്ചയായുള്ള പീഡനത്തിൽ മനം മടുത്ത കുട്ടി വസീമിനെ മൂർച്ചയുള്ള പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വസീമിന്റെ മൊബൈൽ ഫോൺ, സംഭവ സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.