ആള് ക്യൂട്ടാണ് പക്ഷെ തൊട്ടുപോയാൽ പണി പാളും; ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പ്

ബീച്ചിലെത്തുന്നവർക്ക് പൊതുവെ അപകടങ്ങളിൽ നിന്ന് രക്ഷ നേടാൻ നിരവധി മുന്നറിയിപ്പുകൾ നൽകാറുണ്ട്. എന്നാലിപ്പോൾ തമിഴ്നാട്ടിലെ ബെസന്ത് നഗർ ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സമുദ്ര ഗവേഷകരാണ് പുതിയ ജാഗ്രതാ നിർദ്ദേശവുമായെത്തിയിരിക്കുന്നത്.

ബ്ലൂ ഡ്രാഗണ്‍സ് എന്ന കടൽ പുഴുക്കളെക്കുറിച്ചാണ് മുന്നറിയിപ്പ്. ഗ്ലോക്കസ് അറ്റ്ലാന്‍റിക്കസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ നീല ഡ്രാഗണുകളുടെ കുത്തേൽക്കുന്നത് കുട്ടികൾക്കും പ്രായമായവരിലും ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് അറിയിപ്പ്.
പൂർണ വളർച്ചയെത്തിയ നീല ഡ്രാഗണ് ശരാശരി 3 സെന്റിമീറ്റർ വരെയാണ് നീളമുണ്ടാകുക. അനുകൂല കാലാവസ്ഥയിൽ ഒരു വർഷത്തോളമാണ് ഇവയുടെ ആയുർ ദൈർഘ്യം. ഇവ ഇരകളാക്കുന്ന ചെറുജീവികളായ പോർച്ചുഗീസ് മെന്‍ ഓഫ് വാർ എന്നിവയടക്കമുള്ളവയാണ് നീല ഡ്രാഗണുകൾക്ക് വിഷം നൽകുന്നത്.

ഇവയുടെ കുത്തേറ്റ ഭാഗത്ത് അതികഠിനമായ വേദന, തലകറക്കം, ഛർദി, അലർജി, ചുവന്ന് തടിക്കൽ, തൊലിപ്പുറത്ത് പോളപ്പുകളുണ്ടാകുക, ശരീരം കറുത്ത് തടിക്കുക അടക്കമുള്ളവ ഇവയുടെ കുത്തേൽക്കുമ്പോൾ അനുഭവപ്പെടാറുണ്ട്.കടലിലിറങ്ങുന്നവർ ഇവയെ തൊടാന്‍ ശ്രമിക്കരുതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

സാധാരണ ഗതിയിൽ പുറം കടലില്‍ കാണാറുള്ള ഇവയെ അടുത്തിടെയാണ് ബെസന്ത് നഗറിലെ കടൽത്തീരത്ത് കണ്ടെത്തിയത്. ഇവയെ അഡയാർ ഭാഗത്തും കണ്ടെത്തിയിരുന്നു.സമുദ്ര ജലത്തിൽ തലകീഴായി കിടക്കുന്ന ഇവയുടെ ചലനത്തിന് സഹായിക്കുന്നത് സമുദ്രജല പ്രവാഹങ്ങളാണ്.

കടുത്ത ചൂട് അതിജീവിക്കാന്‍ ഇവയ്ക്ക് സാധ്യതകളില്ലെന്നും അതിനാൽ തന്നെ ഇവ ഏറെക്കാലം ചെന്നൈ തീരത്ത് കാണില്ലെന്നുമാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കൊടുങ്കാറ്റോ, കനത്ത മഴ തുടങ്ങിയ പ്രതിഭാസങ്ങളേ തുടർന്നാവാം ഇവ കടൽ തീരത്തേക്ക് എത്തിയതെന്നാണ് നിരീക്ഷണം.