'പാക് ഏജന്റിൽ നിന്നും മാസപ്പടി പറ്റി, സിആർപിഎഫിന്റെ നീക്കമടക്കം കൈമാറി'; പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സിആർപിഎഫ് ജവാന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് സിആർപിഎഫ് ജവാൻ അറസ്റ്റിലായ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സിആർപിഎഫ് ജവാൻ പാക് ഏജന്റിൽ നിന്നും മാസപ്പടി പറ്റിയിരുന്നുവെന്നും കൈമാറിയത് ഏറെ നിർണായകമായ രേഖകളാണ് എന്ന വിവരങ്ങളാണ് പുറത്തുവന്നത്. സിആർപിഎഫിന്റെ നീക്കമടക്കം കൈമാറിയെന്നാണ് കണ്ടെത്തൽ.

ഇക്കഴിഞ്ഞ ദിവസമായിരുന്നു പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് സിആർപിഎഫ് ജവാൻ മോത്തി റാം ജാട്ട് എന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാൾ മാസം ഒരു തുകയും നിർണായക രേഖകൾക്ക് വേറെ തുകയുമാണ് കൈപ്പറ്റിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രതിമാസം 3500 രൂപയായിരുന്നു ഇയാൾക്ക് ലഭിച്ചിരുന്നതെന്നും നിർണായക രേഖകൾക്ക് 12000 രൂപയും കൈപ്പറ്റിയെന്നും അന്വേഷണസംഘം കണ്ടെത്തി.

ഭീകരവാദികളുടെ സ്ഥാനം, സിആർപിഎഫിന്റെ നീക്കം, ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ഇയാൾ കൈമാറിയത്. ചണ്ഡീഗഡിലെ മാധ്യമ പ്രവർത്തകർ എന്ന പേരിലാണ് പാക് ചാരൻമാർ ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത് എന്നും അന്വേഷണ സംഘം കണ്ടെത്തി. മോത്തി റാം ജാട്ടിനെ നിലവിൽ കേന്ദ്ര ഏജൻസികളും സിആർപിഎഫും ചോദ്യം ചെയ്യുകയാണ്. സിആർപിഎഫിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ് മോത്തി റാം ജാട്ട്.