'എല്ലാം പരിധികളും ലംഘിക്കുന്നു'; പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇഡി നടപടികളില്‍ പൊറുതിമുട്ടി സുപ്രീം കോടതി; തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രിത മദ്യ കോര്‍പ്പറേഷനിലെ ഇഡി നടപടികള്‍ സ്റ്റേ ചെയ്തു

തമിഴ്‌നാട്ടിലെ റെയ്ഡുകളില്‍ ഇഡിയെ (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) രൂക്ഷമായി വിമര്‍ശിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എല്ലാ പരിധികളും ലംഘിച്ചാണ് ഇഡി മുന്നോട്ട് പോകുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവ്യവസായത്തില്‍ ഇഡി നടത്തിയ ഇടപെടലുകളാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. മാര്‍ച്ചിലും ഈ മാസം തുടക്കത്തിലും തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകളില്‍ നടത്തിയ റെയ്ഡുകളില്‍ ‘എല്ലാ പരിധികളും ലംഘിച്ചതിന്’ സുപ്രീം കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ശാസിയ്ക്കുകയും വ്യാഴാഴ്ച ഫെഡറല്‍ ഏജന്‍സിക്ക് സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

തല്‍ക്കാലം തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യകോര്‍പ്പറേഷനെതിരായ നടപടികളില്‍ നിന്ന് പിന്മാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇഡിയോട് രൂക്ഷമായ ഭാഷയിലാണ് തോന്നുപോലെ നടത്തുന്ന റെയ്ഡുകളിലും കണ്ടുകെട്ടലുകളിലും രോഷം രേഖപ്പെടുത്തിയത്.

‘വ്യക്തികള്‍ക്കെതിരെ നിങ്ങള്‍ക്ക് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം… പക്ഷേ കോര്‍പ്പറേഷനുകള്‍ക്കെതിരെ? ഇഡി എല്ലാ പരിധികളും മറികടക്കുകയാണ്!. നിങ്ങള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കുകയാണ്. അവധിക്ക് ശേഷം കേസ് തിരികെ വിളിക്കാം.

ഇഡിയുടെ തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ടിഎഎസ്എംഎസിയ്ക്ക് എതിരായ തുടര്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മാര്‍ച്ച് 14 നും മെയ് 16 നും നടന്ന റെയ്ഡുകളില്‍ ഏജന്‍സി ഒന്നിലധികം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇഡിയുടെ നടപടികള്‍ക്ക് കടുത്ത വിമര്‍ശനം കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

മാര്‍ച്ചില്‍, സംസ്ഥാനത്തെ മദ്യ വ്യാപാരത്തില്‍ കുത്തകയുള്ള തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ‘ഒന്നിലധികം ക്രമക്കേടുകള്‍’ കണ്ടെത്തിയതായി ഇഡി അവകാശപ്പെടുകയും. 1,000 കോടി ‘കണക്കില്‍ പെടാത്തതായി കണ്ടെത്തിയതായി ഇഡി ആരോപിക്കുകയും ചെയ്തിരുന്നു.

Read more

കോര്‍പ്പറേറ്റ് പോസ്റ്റിംഗുകള്‍, ഗതാഗത, ബാര്‍ ലൈസന്‍സ് ടെന്‍ഡറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ‘കുറ്റകരമായ’ രേഖകള്‍ കിട്ടിയെന്നും ചില ഡിസ്റ്റിലറികള്‍ക്ക് ‘അനുകൂലമായ’ പ്രത്യേക നടപടികളുണ്ടായെന്നുമാണ് ഇഡിയുടെ ആക്ഷേപം. വിലനിര്‍ണ്ണയത്തില്‍ കൃത്രിമത്വം നടത്തിയതിന് ‘തെളിവുകള്‍’ ഉണ്ടെന്നും, ഉദ്യോഗസ്ഥരുടെ ‘പങ്കാളിത്തത്തോടെ’ ടിഎസ്എംഎസി ഔട്ട്‌ലെറ്റുകള്‍ വില്‍ക്കുന്ന ഒരു കുപ്പിക്ക് 10 മുതല്‍ 30 രൂപ വരെ സര്‍ചാര്‍ജ് ചുമത്തിയതായും ഇഡി ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും റെയ്ഡുകള്‍ ആവര്‍ത്തിയ്ക്കുകയും തമിഴ്‌നാട് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപക്ഷങ്ങള്‍ ഉന്നയിക്കുകയും ചെയ്തതല്ലാതെ ഒന്നും രേഖാമൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിയ്ക്കായില്ല. ഇതോടെ എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ കേന്ദ്രഏജന്‍സിയ്‌ക്കെതിരെ ശക്തമായി രംഗത്ത് വന്നു. സുപ്രീം കോടതിയും ഇ ഡി നടപടികള്‍ക്കെതിരെ രംഗത്ത് വന്നതോടെ കേന്ദ്രഏജന്‍സിയുടെ രീതികള്‍ വീണ്ടും സംശയനിഴലിലായി കഴിഞ്ഞു.