നെതന്യാഹു സര്‍ക്കാര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു; പലസ്തീന്‍ ഭൂമി കൈയേറുന്നത് അവസാനിപ്പിക്കണം; ഇസ്രയേലിനെതിരെ യെച്ചൂരി

ഹമാസ് നടത്തിയ ഭീകരാക്രമണത്തെില്‍ ഇസ്രയേലിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണം.പലസ്തീനികള്‍ക്കെതിരെ ഇസ്രായേലിലെ വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ഈ വര്‍ഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരാണ് കൊല്ലപ്പെട്ടത്. പലസ്തീന്‍ ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കുകയും യുഎന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാര നയം നടപ്പിലാക്കുകയും വേണമെന്നും യെച്ചൂരി എക്‌സില്‍ കുറിച്ചു.

അതേസമയം, ഹമാസ് സംഘം നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ 200ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആയിരത്തിലേറെ പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഇസ്രായേല്‍ പ്രധാനമന്ത്രി കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗാസയില്‍ അതിശക്തമായ ആക്രമണം അരങ്ങേറിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേലില്‍ 40 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഗാസ മേഖലയില്‍ ഇസ്രയേലി വ്യോമാക്രമണത്തില്‍ 198 പേര്‍ മരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലി റെസ്‌ക്യു സര്‍വീസ് ഉദ്യോഗസ്ഥര്‍ നേരത്തെ 33 മരണമാണ് സ്ഥിരീകരിച്ചത്.

ഹമാസ് ഇസ്രയേലിനെതിരെ സമീപകാലത്ത് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസ മുനമ്പില്‍നിന്ന് രണ്ടായിരത്തിലധികം റോക്കറ്റുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തെക്കന്‍ ഇസ്രയേലി നഗരമായ ബീര്‍ഷെബയിലെ സൊറോക്ക മെഡിക്കല്‍ സെന്ററിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കുറഞ്ഞത് 750 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നും ഇതില്‍ നൂറോളം പേരുടെ നില അതീവഗുരുതരമാണെന്നുമാണ്.