സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങി സി.പി.എം; പാർട്ടി ഓഫീസുകളിൽ ആദ്യമായി ദേശീയപതാക ഉയർത്തും

രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി സി.പി.എം. എല്ലാ പാർട്ടി ഓഫീസുകളിലും ദേശീയ ത്രിവർണ പതാക ഉയർത്തുമെന്ന് മുതിർന്ന നേതാവ് സുജൻ ചക്രബർത്തി പറഞ്ഞു. പശ്ചിമ ബംഗാളിൽ നിന്നുള്ള മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗമാണ് സുജൻ ചക്രബർത്തി. ആദ്യമായാണ് ഇത്തരത്തിൽ പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തുന്നത്.

അതേസമയം പാർട്ടി ആദ്യമായാണ് ഇത്തരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് എന്ന വാദം അദ്ദേഹം തള്ളി. നേരത്തെയും പാർട്ടി സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നുവെന്നും എന്നാൽ അത് വ്യത്യസ്ത രീതികളിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണയായി പാർട്ടി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വർഗ്ഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ചർച്ചകൾ നടത്തിക്കൊണ്ടാണ്. ഇത്തവണ രാജ്യത്തിന്റെ 75-ാം ദിനമായതു കൊണ്ട്‌ തന്നെ കൂടുതൽ വിപുലമായി നടത്തും. 75-ാം വാർഷികവും 100-ാം വാർഷികവും എല്ലാ സമയത്തും വരുന്നതല്ലെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പാർട്ടിയുടെ ദേശസ്നേഹത്തെക്കുറിച്ച് പലപ്പോഴും എതിരാളികൾ ചോദ്യമുന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ മാറ്റം എന്നത് ശ്രദ്ധേയമാണ്. പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇത്തരത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി നടത്താൻ തീരുമാനിച്ചത്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ‘ഈ സ്വാതന്ത്ര്യം വ്യാജമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് സിപിഎം ഈ തീരുമാനമെടുത്തിരിക്കുന്നത്‌.