കോവിഡ് വാക്‌സിനുകള്‍ പൊതുവിപണിയിലേക്ക്; ഒരു ഡോസിന് 275 രൂപയാക്കി പരിമിതപ്പെടുത്തിയേക്കും

രാജ്യത്തെ ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് ഉടന്‍ വിപണി അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കോവിഡ് വാക്സിനുകളായ കോവീഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ വില ഏകീകരിച്ചേക്കും. ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ സേവന ചാര്‍ജായി 150 രൂപ അധികം ഈടാക്കും. വില പരിധി നിശ്ചയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിക്ക് (എന്‍.പി.പി.എ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവിലെ നിരക്ക് അനുസരിച്ച് ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്സിന്റെ ഓരോ ഡോസിനും വില 1,200 രൂപയും, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിന് 780 രൂപയുമാണ്. 150 സേവന നിരക്കും വിലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 205 രൂപയ്ക്കാണ് സര്‍ക്കാര്‍ രണ്ട് വാക്സിനുകളും വാങ്ങുന്നത്. 33 ശതമാനം ലാഭം കൂടി ചേര്‍ത്താണ് ഒരു ഡോസിന് 275 രൂപയായി നിശ്ചയിക്കാന്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അടുത്തിടെ നടത്തിയ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

Read more

അടുത്ത മാസത്തോടെ പൊതുവിപണിയില്‍ വാക്‌സിനുകള്‍ ലഭ്യമാക്കുന്നതിന് മുന്നോടിയായാണ് വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചുരുങ്ങിയ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. നേരത്തെ ജനുവരി 19 ഓടെ കോവിഷീല്‍ഡും, കോവാക്‌സിനും പൊതുവിപണിയില്‍ ലഭ്യമാക്കണമെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിയോഗിച്ച സമിതി നിര്‍ദ്ദേശിച്ചിരുന്നു.