കോവിഡ് രണ്ടാം തരംഗം ജൂലായില്‍ കുറഞ്ഞേക്കും, മൂന്നാംതരംഗം ആറുമാസത്തിനു ശേഷമെന്ന് സര്‍ക്കാര്‍ സമിതി

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ഇക്കൊല്ലം ജൂലൈയോടെ കുറയുമെന്ന് വിദഗ്ധ പാനലിന്‍റെ വിലയിരുത്തല്‍. ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ കോവിഡിന്‍റെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നതായും മൂന്നംഗ പാനൽ ചൂണ്ടിക്കാട്ടി. ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ശാസ്ത്ര-സാങ്കേതിക വിഭാഗം രൂപവത്കരിച്ച പാനലിന്‍റെ വിലയിരുത്തലുകളാണിതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

സൂത്ര(S-Susceptible, U-Undetected, T-Tested (positive)and Removed Approach) എന്ന രീതി ഉപയോഗിച്ച് സമിതി എത്തിച്ചേർന്നിരിക്കുന്ന നിഗമനങ്ങൾ അനുസരിച്ച് മേയ് അവസാനത്തോടെ രാജ്യത്തെ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ പ്രതിദിന കേസുകള്‍ ഇരുപതിനായിരമാകും.

ഡല്‍ഹി, ഗോവ എന്നിവിടങ്ങളെ കൂടാതെ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും രോഗബാധ ഇതിനോടകം ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞതായി പാനൽ അംഗവും ഐ.ഐ.ടി. കാണ്‍പുറിലെ പ്രഫസറുമായ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

SUTRA മോഡല്‍ അനുസരിച്ച് ആറു മുതല്‍ എട്ടുമാസത്തിനകം കോവിഡിന്റെ മൂന്നാംതരംഗം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇതിന്റെ ആഘാതത്തെ നിയന്ത്രിക്കാന്‍ സാധിക്കും. മൂന്നാം തരംഗം വ്യാപകമാവില്ലെന്നും വാക്‌സിനേഷന്‍ വഴി പ്രതിരോധശേഷി കൈവരിച്ചതിനാല്‍ ഒരുപാട് ആളുകള്‍ക്ക് രോഗം ബാധിക്കില്ലെന്നും പ്രൊഫ. അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ മാസം വരെ മൂന്നാംതരംഗം ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.