24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് രോഗബാധ, 500 മരണം; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8,78, 254 ആയി

രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 8,78, 254 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 500 പേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 23,174 ആയി ഉയര്‍ന്നു.

രാജ്യത്ത് 3,01,609 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 5,53,471 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഏറെ രൂക്ഷമായിട്ടുള്ളത്.

അതേസമയം ജൂലൈ 12 വരെ 1,18,06,256 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,19,103 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം നിലവില്‍ മഹാരാഷ്ട്രയില്‍ 2,54,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,03,813 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 1,40,325 പേര്‍ രോഗമുക്തി നേടി. 10,289 പേരാണ് ഇതിനോടകം രോഗം ബാധിച്ച് മരിച്ചത്.

തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് രോഗികളുടെ കണക്കില്‍ മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്. തമിഴ്‌നാട്ടില്‍ 1,38,470 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,966 പേര്‍ മരിച്ചു. 89,532 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 46,972 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഡല്‍ഹിയില്‍ 1,12,494 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3,371 പേര്‍ മരിച്ചു. 89,968 പേര്‍ രോഗമുക്തി നേടി. 19,155 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്.

അതേസമയം സജീവ കേസുകളുടെ കാര്യത്തില്‍ കര്‍ണാടക ഡല്‍ഹിയെ മറികടന്നു. 19,155  സജീവ കേസുകളാണ് ഡല്‍ഹിയിലുള്ളതെങ്കില്‍ 22,750 സജീവ കേസുകളാണ് കര്‍ണാടകയിലുള്ളത്.